'ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണം'; കടന്നാക്രമിച്ച് സിപിഐ മുഖപത്രം

കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവി.

Update: 2022-02-18 03:26 GMT

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രമായ ജനയുഗം. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിഷേധാത്മകവുമായ നടപടിയെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം.

കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവി. ഗവര്‍ണര്‍മാരുടെ അത്തരം ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും നിയമസഭകളുടെയും പ്രവര്‍ത്തനത്തിനു ഭീഷണിയും വിഘാതവുമായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഇന്ന് അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവര്‍ണറുടെ എതിര്‍പ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണര്‍, പിന്നീട് പിന്‍വലിച്ചെങ്കിലും, പ്രകടിപ്പിച്ചത്.

ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്‍പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകര്‍ച്ചയായിരിക്കും ഫലമെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Similar News