'പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കെടോ'; വാളേന്തി പ്രകടനത്തെ വിമർശിച്ച് ഗായകൻ ഹരീഷ്

കഴിഞ്ഞ ഞായറാഴ്ചയാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്.

Update: 2022-05-30 13:40 GMT

കോഴിക്കോട്: നെയ്യാറ്റിൻകരയിൽ വിഎച്ച്പി വനിതാവിഭാഗം വാളേന്തി റാലി നടത്തിയ സംഭവത്തെ വിമർശിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. 'പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കെടോ' എന്ന് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

"പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കെടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല, സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ…' -എന്നായിരുന്നു ഹരീഷിന്‍റെ പോസ്റ്റ്.

കഴിഞ്ഞ ഞായറാഴ്ചയാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്. വിഎച്ച്പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സംഭവത്തിൽ പോപുലർ ഫ്രണ്ട് പരാതിയെ തുടർന്ന് ആര്യങ്കോട് പോലിസ് കേസെടുത്തിരിക്കുകയാണ്.

കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങൾ നീണ്ട ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടന്നത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടു വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.

സാമൂഹിക മാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ കേസ് രജിസ്റ്റർ ചെയ്തത്. ആയുധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.