കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര: പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞെന്ന് മുഖ്യമന്ത്രി

വിഷയം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദ്ദിപ് സിങ് പുരിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്

Update: 2019-10-03 15:20 GMT

ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി വേണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇപ്പോള്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് തീര്‍ഥാടകര്‍ ഹജ്ജിന് പോവുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂടി ഹജ്ജ് യാത്രയ്ക്കു അനുമതി ലഭിച്ചാല്‍ തമിഴ്‌നാടിനും കര്‍ണാടകയുടെ തെക്കന്‍ പ്രദേശത്തുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിഷയം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദ്ദിപ് സിങ് പുരിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. 5000ത്തിലേറെ തീര്‍ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്ന വിഷയം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ജന്‍ വികാസ് പദ്ധതി പ്രകാരം കൂടുതല്‍ ഗുണഭോക്താക്കളെയും കൂടുതല്‍ പ്രദേശത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ മലപ്പുറം ജില്ലയെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇത് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം.




Tags:    

Similar News