വര്‍ഗീയതക്കെതിരേ വാര്‍ത്തയെഴുതിയ ഗള്‍ഫ് ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍ക്കെതിരേ സംഘ്പരിവാര്‍ ഭീഷണി

ഇമെയില്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നവര്‍ ഇദ്ദേഹത്തിന്റെ പെണ്‍മക്കളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിരന്തരമായി പോസ്റ്റ് ചെയ്യുന്നുണ്ട്.

Update: 2020-04-24 07:16 GMT

ലഖ്‌നൗ: കൊവിഡിന്റെ പേരില്‍ പോലും വെറുപ്പും വിദ്വേഷവും പരത്തുന്നതിനെതിരെ വാര്‍ത്തകളെഴുതിയ യുഎഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന് സംഘ്പരിവാര ഭീഷണി. മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ മസ്ഹര്‍ ഫാറൂഖിക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഘടിത ആക്രമണം.

വംശീയതയും വര്‍ഗീയതയും പരത്തുന്ന പ്രവണതയെ തുറന്നുകാണിച്ച് എഴുതിയ റിപ്പോര്‍ട്ടുകളാണ് ഗള്‍ഫ് ന്യൂസ് ഫീച്ചേഴ്‌സ് വിഭാഗം എഡിറ്ററായ മസ്ഹറിനെ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്. ഇന്ത്യയില്‍ തിരിച്ചെത്തി നല്ലനിലയില്‍ ജീവിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കുടുംബത്തിന് പ്രയാസങ്ങളുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരില്‍ പലതും ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉള്ളവരാണ്. മസ്ഹറിന്റെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടണമെന്നും പെണ്‍മക്കളെ ഉപദ്രവിക്കുമെന്നും പോലും ചിലര്‍ പറയുന്നു.



വിവേചനവും വര്‍ഗീയ പരാമര്‍ശങ്ങളും നിയമം മൂലം നിരോധിച്ചിരിക്കുന്ന യുഎഇയില്‍ ജോലി ചെയ്യുന്ന സംഘപരിവാര്‍ അനുകൂലികളായ ചില ഇന്ത്യക്കാരും വ്യവസായികളും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അശ്ലീലവും വര്‍ഗീയവുമായ അഭിപ്രായ പ്രകടനങ്ങള്‍ മൂലം ഇന്ത്യന്‍ സമൂഹത്തിന് ഒട്ടാകെ നാണക്കേട് സംഭവിച്ചിരുന്നു. വ്യവസായികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതുവരെ കാര്യങ്ങളെത്തി.

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറും മൂന്‍ സ്ഥാനപതി നവ്ദീപി സിങ് സുരിയും വിവേചനവും വിദ്വേഷവും നമ്മുടെ സംസ്‌കാരമല്ലെന്നും അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് വംശീയവാദികളെ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ ഭീഷണി ഉയരുന്നത്. മസ്ഹര്‍ ഫാറൂഖി എഴുതിയ വാര്‍ത്തകളാണ് തങ്ങളുടെ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുത്തിയതെന്നാണ് സംഘ് അനുകൂലികളുടെ ആരോപണം.

ഇമെയില്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നവര്‍ ഇദ്ദേഹത്തിന്റെ പെണ്‍മക്കളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിരന്തരമായി പോസ്റ്റ് ചെയ്യുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ മസ്ഹര്‍ യുഎഇയില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ചില വമ്പന്‍ വ്യവസായികള്‍ നടത്തിയ തട്ടിപ്പുകളും പുറത്തുകൊണ്ടുവന്നിരുന്നു. പോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ പട്ടികയിലും ഇദ്ദേഹത്തിന്റെ വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു. 

Tags:    

Similar News