'സുരക്ഷ എല്ലാവര്‍ക്കും അല്ലെങ്കില്‍ ആര്‍ക്കും വേണ്ട'; ഒരൊറ്റ ഗള്‍ഫ് പോര്‍ട്ടും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍
ദുബയ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധം പ്രാബല്യത്തില്‍ വരികയാണ്. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പാകിസ്താനില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ പ്രതിരോധത്തിലാക്കി സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്.
അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡ്സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങള്‍ ഭീഷണി നേരിട്ടാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെയും ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. 'സുരക്ഷ എല്ലാവര്‍ക്കും അല്ലെങ്കില്‍ ആര്‍ക്കും വേണ്ട' എന്ന നിലപാടിലാണ് ഇറാന്‍. ഇതിനകം തന്നെ മേഖലയിലെ കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 135ഓളം കപ്പലുകള്‍ കടന്നുപോയിരുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോള്‍ ഗതാഗതം നാമമാത്രമായി ചുരുങ്ങി.
ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം രാത്രി 7:30ഓടെ ഉപരോധം പൂര്‍ണ്ണതോതില്‍ നിലവില്‍ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഉപരോധ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയില്‍ വന്‍ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്ന് ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിക്കഴിഞ്ഞു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും ആസ്തികള്‍ക്കും നഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യങ്ങള്‍ അമേരിക്ക തള്ളിയതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം. ഏപ്രില്‍ 22ന് വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, മേഖലയില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധമുണ്ടാകുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.

