ദലിതനെ തല്ലിക്കൊന്നു; സഭയിൽ വിഷയം ഉന്നയിച്ച ജിഗ്നേഷ് മേവാനിയെ സസ്പെൻഡ് ചെയ്തു
ഇതേ കാരണത്താൽ വ്യാഴാഴ്ചയും മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
അഹമ്മദാബാദ്: ദലിതനെ പോലിസ് സാന്നിധ്യത്തിൽ തല്ലിക്കൊന്ന സംഭവം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ ജിഗ്നേഷ് മേവാനിയെ സസ്പെൻഡ് ചെയ്തു. അനുമതിയില്ലാതെ വിഷയം ഉന്നയിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കി സ്പീക്കർ രാജേന്ദ്ര ത്രിവേദി മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഇതേ കാരണത്താൽ വ്യാഴാഴ്ചയും മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യോത്തരവേള അവസാനിച്ചതിന് പിന്നാലെ കൊല്ലപ്പെട്ട ദലിതന്റെ ചിത്രമടങ്ങുന്ന പോസ്റ്റർ മേവാനി ഉയർത്തുകയായിരുന്നു. ഭാവ്നഗറിലെ ഘോഘ താലൂക്കിലെ സനോദറിൽ താമസിക്കുന്ന അമ്രഭായ് ബോറിച്ച (50) എന്നയാളെ പ്രാദേശിക പോലിസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ മാർച്ച് രണ്ടിന് സവർണർ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത് ചോദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന മേവാനിയുടെ മൈക്ക് ആദ്യം ഓഫ് ചെയ്യുകയായിരുന്നു. തുടർന്നും സംസാരിച്ചതിന് പിന്നാലെയാണ് സർജന്റുമാരെ ഉപയോഗിച്ച് സഭയിൽ നിന്ന് പുറത്താക്കിയത്. ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജയ്ക്ക് എസ്ഐയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മേവാനി സർക്കാരിനോട് ആവശ്യപ്പെട്ടു.