പോലിസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പോലിസ് മേധാവി

പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജൂലൈ 16ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

Update: 2019-09-17 13:55 GMT

തിരുവനന്തപുരം: പോലിസിന്റെ പ്രഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജൂലൈ 16ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

പോലിസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ തങ്ങളുടെ അധികാരപരിധിയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കണം. അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ മനോഭാവം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജനങ്ങളും പോലിസും തമ്മിലുള്ള ബന്ധം, പ്രദേശത്തിന്റെ മുന്‍കാല ചരിത്രം എന്നിവയും മനസ്സിലാക്കിയിരിക്കണം. ആ മേഖലയില്‍ ഉണ്ടാകുന്ന ഏതു പ്രശ്‌നവും കൃത്യതോടെ പരിഹരിക്കാന്‍ ഇതുവഴി പോലിസിന് കഴിയും.

ജനങ്ങളുമായി പോലിസ് നടത്തുന്ന ആശയവിനിമയം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥര്‍ തങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചും വിവിധ സാഹചര്യങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളവരായിരിക്കണം. ഏത് അവസ്ഥയിലും സഭ്യേതരമായ പദപ്രയോഗങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണം.

പോലിസ് കസ്റ്റഡില്‍ എടുത്ത ആളോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പോലിസ് ആസ്ഥാനവും സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനുകളും പലതവണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പോലിസ് സ്‌റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥരും ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് നടപ്പില്‍ വരുത്തണം.

എല്ലാ പോലിസ് ഉദ്യോഗസ്ഥരും അവരുടെ സര്‍വ്വീസില്‍ ഉടനീളം നിഷ്പക്ഷ നിലപാട് സ്വീകരിക്കണം. ഏതു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും അത് തുറന്ന മനസ്സോടെയും മുന്‍വിധികള്‍ ഇല്ലാതെയും ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകള്‍ക്ക് അതീതമായും ആയിരിക്കണം. പോലീസ് സ്‌റ്റേഷനില്‍ ലഭിക്കുന്ന പരാതിയില്‍ സ്വീകരിച്ച നടപടികളും അന്വേഷണവിവരങ്ങളും കൃത്യമായ ഇടവേളകളില്‍ പരാതിക്കാരെ അറിയിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പരാതിക്കാരെ ഫോണ്‍ മുഖേനയോ എസ്എംഎസ് സന്ദേശം മുഖേനയോ നേരിട്ടോ അന്വേഷണ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.

പോലിസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാല്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ആ പോലിസ് ഉദ്യോഗസ്ഥന് തന്നെയായിരിക്കും. അത്തരം പരാതികള്‍ ഉണ്ടാകുന്ന പക്ഷം അന്വേഷണ കാലയളവില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ യൂനിറ്റ് മേധാവി നടപടി സ്വീകരിക്കണം.

സഹായം അഭ്യര്‍ഥിച്ച് പോലിസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ പലതും തെറ്റാണെന്ന് കരുതി ഏതാനും ഓഫിസര്‍മാര്‍ നടപടി സ്വീകരിക്കാതിരിക്കുകയോ നടപടിയില്‍ കാലതാമസം ഉണ്ടാക്കുകയോ ചെയ്യുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് അത് ഉടനടി ലഭ്യമാക്കാന്‍ നടപടി വേണം. എന്നാല്‍, വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും വേണം.

പോലിസിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നല്‍കാനും വിവരങ്ങള്‍ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കാണാന്‍ അവസരം ലഭിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രതിച്ഛായ ഉണ്ടാകാന്‍ ഇടയാകും. ഒരു സീനിയര്‍ ഓഫിസറെ കാണാന്‍ ഉദ്ദേശിക്കുന്നയാള്‍ക്ക് എത്രയും പെട്ടെന്ന് അതിന് കഴിയുന്ന രീതിയില്‍ ഒരു സംവിധാനം എല്ലാ യൂനിറ്റുകളിലും ഉണ്ടാക്കണം. എസ്എംഎസ്, വാട്ട്‌സ്ആപ്പ്, മറ്റ് ആധുനിക സംവിധാനങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.

പരാതിയുമായി എത്തുന്നയാള്‍ക്ക് പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് മനോവേദനയുണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അവര്‍ക്ക് പോലിസ് സംവിധാനത്തോട് തന്നെ വെറുപ്പും അവജ്ഞയും ഉണ്ടാകാന്‍ ഇടയാകുന്നു. അവസാന ആശ്രയമെന്ന നിലയില്‍ പോലിസ് സ്‌റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ ദുഃഖവും വേദനയും മനസ്സിലാക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം.മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുന്നതോടൊപ്പം കൃത്യമായ ഇടപെടലൂകളിലൂടെയും അനുകമ്പയോടെയുള്ള പെരുമാറ്റത്തിലൂടെയും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കഴിയണം.

സാമുദായിക സംഘര്‍ഷങ്ങളും രാഷ്ട്രീയപ്രശ്‌നങ്ങളും കേരളത്തില്‍ പൊതുവെ കുറവാണെങ്കിലും അവയുടെ മൂലകാരണങ്ങള്‍ കണ്ടെത്താനും വിലയിരുത്തി നടപടി സ്വീകരിക്കാനും പോലിസ് ഓഫിസര്‍മാര്‍ ശ്രമിക്കണം. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കൃത്യവും ശക്തവുമായ നടപടികളിലൂടെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കണം. പോലിസ് സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് പല കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്. ചടുലമായ പോലിസ് നടപടികളിലൂടെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കിയ ചരിത്രവും നമുക്കുണ്ട്.

വിവിധ കേസുകളില്‍ അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ കേസ് വിശദമായി പഠിച്ച് വിലയിരുത്തിയും നിരീക്ഷണം നടത്തിയും അവ പരിഹരിക്കാന്‍ ശ്രമിക്കണം. കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്താനും നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുമാണ് ശ്രമിക്കേണ്ടത്.

പോലിസ് സ്‌റ്റേഷന്‍, സബ് ഡിവിഷന്‍, പോലിസ് ജില്ല എന്നീ തലങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ തങ്ങളുടെ നടപടികളെക്കുറിച്ചും അവയുണ്ടാക്കിയ ഫലങ്ങളെക്കുറിച്ചും പുനര്‍വിചിന്തനം നടത്തണം. കഴിഞ്ഞകാല ചെയ്തികളിലേക്ക് തിരിഞ്ഞുനോക്കാനും ജനങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മനസിലാക്കാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള വേദിയായിരിക്കണം ഇത്.

മാധ്യമ വാര്‍ത്തകളും പൊതുജനാഭിപ്രായങ്ങളും ഇത്തരം വേദികളില്‍ ചര്‍ച്ച ചെയ്യണം. എല്ലാ ആഴ്ചയും ഇത്തരം യോഗങ്ങള്‍ നടത്തുകയും പോലിസിനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം വിലയിരുത്താനുള്ള വേദിയായി അവ മാറ്റുകയും വേണം.

പൊതുജന സഹകരണവും മികച്ച ഇന്റലിജന്‍സ് സംവിധാനവും പോലിസ് നടപടികളെ ശക്തിപ്പെടുത്തുന്ന സംവിധാനങ്ങളാണ്. ഇതിനായി ജനമൈത്രി ബീറ്റ് പൊതുജന സഹകരണത്തോടെ ശക്തിപ്പെടുത്തേണ്ടതാണ്. ബീറ്റ് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഏതൊരു നടപടിയും ഈ ലക്ഷ്യം മുന്നില്‍ കണ്ടാകണം.

റെസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരോട് ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പോലിസിനു പൊതുജന സമ്മതി ലഭിക്കാനും ആ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പോലിസിന്റെ ശ്രദ്ധയില്‍ വരാനും ഇടയാക്കും. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ഫലപ്രദമായ പ്രവര്‍ത്തനം കുട്ടികള്‍ക്ക് സുരക്ഷയേകാന്‍ സഹായകമാകുന്നു.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ കേരള പോലിസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇവ പൊതുജനങ്ങള്‍ അറിയാതെ പോകുന്നു. ഇത്തരം വാര്‍ത്തകള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കണം.

എല്ലാ പോലിസ് ഉദ്യോഗസ്ഥരും സമയകൃത്യത പാലിച്ച് ആത്മാര്‍ത്ഥതയോടെ ജോലിയില്‍ ഏര്‍പ്പെടണം. എല്ലാ പോലിസ് ഉദ്യോഗസ്ഥരും ഓഫിസിനകത്തും പുറത്തും തങ്ങളുടെ പ്രവൃത്തികളില്‍ മാന്യത പാലിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

Tags:    

Similar News