ഗൗരിയമ്മയുടെ നില ഗുരുതരം; ഐസിയുവിലേക്ക് മാറ്റി

ഏപ്രില്‍ 23നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2021-05-05 16:31 GMT

തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെആര്‍ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഗൗരിയമ്മയെ ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിൽസയിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഏപ്രില്‍ 23നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും ശക്തമായതിനെ തുടര്‍ന്നാണ് ആരോഗ്യം വഷളായത്. അന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധിതയില്ലെന്നും സ്ഥിരീകരിച്ചിരുന്നു.

അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണെന്നും ആരോഗ്യനില ഗുരുതരമാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് നേരിയ പുരോഗമനം കണ്ടിരുന്നു. എന്നാല്‍ നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ആശുപത്രിയില്‍ നിന്നും പുറത്തുവരുന്നത്.