കൊവിഡ് വാക്‌സിന്‍ വില പുതുക്കി; കോവിഷീല്‍ഡ്-215, കോവാക്‌സിന്‍-225

Update: 2021-07-17 09:24 GMT
ന്യൂഡല്‍ഹി: കമ്പനികളുടെ നിരന്തര ആവശ്യത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില പുതുക്കി. ഇതുപ്രകാരം സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കോവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നിലവില്‍ 150 രൂപയ്ക്കാണ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടു വാക്‌സിനും നല്‍കുന്നത്. ഇതിനു പുറമെസ അടുത്ത മാസം മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കി. കോവിഷീല്‍ഡിന്റെ 37.5 കോടിയും കോവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുന്നതെന്നാണ് റിപോര്‍ട്ടിലുള്ളത്. നികുതിയില്ലാതെ കോവിഷീല്‍ഡിനു 205 രൂപയും കോവാക്‌സിന് 215 രൂപയുമാണ് വില.

    കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ വാക്‌സിന്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 21ന് പുതിയ വാക്‌സിന്‍ നയം നിലവില്‍ വരികയും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ശേഷം സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളില്‍നിന്നു നേരിട്ടു വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉല്‍പ്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും.

    കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു വാക്‌സിന്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് കമ്പനികള്‍ നേരത്തേ അറിയിച്ചിരുന്നു. വാക്‌സിന്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യത്തോട് കമ്പനികള്‍ മുഖംതിരിക്കാനും കാരണമായി പറഞ്ഞത് ഇതാണ്. 150 രൂപ വച്ച് വാക്‌സിന്‍ നല്‍കുമ്പോള്‍ കൂടുതല്‍ നിക്ഷേപത്തിനു പണം കണ്ടെത്താനാവില്ലെന്നായിരുന്നു കമ്പനികളുടെ വാദം. ഇതേത്തുടര്‍ന്നാണ് വില കൂട്ടി പുതുക്കി നിശ്ചയിച്ചത്.

Govt to procure 660 mn more doses of Covishield, Covaxin at revised rates

Tags:    

Similar News