കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-03-28 09:45 GMT

കൊല്ലം: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന റിലേ സത്യഗ്രഹ സമരപന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയായി റിലേ സത്യഗ്രഹം തുടര്‍ന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രതിസന്ധി മൂലം 95 ശതമാനത്തോളം വ്യവസായ സംരംഭങ്ങളും അടച്ചു പൂട്ടിയ നിലയിലാണ്. വന്‍ മൂലധന നിക്ഷേപം ആവശ്യമായ ബിസിനസ് ബാങ്കുകളില്‍ നിന്നും മാറ്റും വായ്പ എടുത്താണ് നടത്തിവന്നത്. തുക തിരിച്ചടവില്‍ ബാങ്കുകള്‍ കടുത്ത നിലപാടെടുത്തതാണ് മേഖല സ്തംഭനാവസ്ഥയിലാക്കിയത്. വ്യവസായ മാന്ദ്യത്തെത്തുടര്‍ന്ന് തിരിച്ചടവിന് കാലയളവ് നീട്ടി കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും നടപ്പാക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടു പോവുകയാണ്. 800 ലധികം വ്യവസായ സ്ഥാപനങ്ങളിലായി മൂന്നര ലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അഞ്ചു പേര്‍ ഇതിനകം ആത്മഹത്യ ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങള്‍ മുഴുവന്‍ താര്‍ന്നടിയുകയാണ്. വ്യവസായ മേഖലയെ കൈ പിടിച്ചുയര്‍ത്തിയെന്ന അവകാശവാദമുന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനം അപലപനീയമാണ്. കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News