'ദി കശ്മീര്‍ ഫയല്‍സ്': ബിജെപി സര്‍ക്കാര്‍ ജനങ്ങളില്‍ വിദ്വേഷം അടിച്ചേല്‍പ്പിക്കുന്നു; വിമര്‍ശനവുമായി ഫാറൂഖ് അബ്ദുല്ല

Update: 2022-03-22 13:05 GMT

ശ്രീനഗര്‍: സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയുടെ നികുതി ഒഴിവാക്കിയതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് വിദ്വേഷം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. 'വെറുപ്പുകൊണ്ട് ആളുകളുടെ ഹൃദയത്തിലേക്ക് കൂടുതല്‍ തുളച്ചുകയറാന്‍ അവര്‍ ആഗ്രഹിക്കുന്നു. എല്ലാ പോലിസുകാരനും പട്ടാളക്കാരനും ഈ സിനിമ കാണണമെന്ന് അവര്‍ പറയുന്നു. എങ്കില്‍ മാത്രമേ ഹിറ്റ്‌ലറും ഗീബല്‍സും സൃഷ്ടിച്ച ജര്‍മനിയിലെ പോലെ ഞങ്ങളെ അങ്ങേയറ്റം വെറുക്കുന്ന തരത്തില്‍ ജനങ്ങളെ മാറ്റാന്‍ കഴിയൂ. ആറ് ദശലക്ഷം ജൂതന്‍മാര്‍ക്ക് അന്ന് വലിയ വില നല്‍കേണ്ടിവന്നു. ഇന്ത്യയില്‍ എത്രപേര്‍ക്ക് വില നല്‍കേണ്ടിവരും, എനിക്കറിയില്ല,'- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

സിനിമ ഒരു പ്രചാരണ വേദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഇതൊരു പ്രചാരണ സിനിമയാണ്. ഹിന്ദുക്കളും മുസ്‌ലിംകളും അടങ്ങുന്ന സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു ദുരന്തമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ദുരന്തത്തില്‍ എന്റെ ഹൃദയം ഇപ്പോഴും രക്തം വാര്‍ക്കുന്നു. ഇതില്‍ വംശീയ ഉന്‍മൂലനത്തില്‍ താല്‍പ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ഘടകമുണ്ടായിരുന്നു,'- അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് മാത്രമല്ല, 1990കളില്‍ കശ്മീരിലെ സിഖുകാര്‍ക്കും മുസ്‌ലിംകള്‍ക്കും എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഒരു സത്യാന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. 'എന്റെ എംഎല്‍എമാര്‍, എന്റെ തൊഴിലാളികള്‍, എന്റെ മന്ത്രിമാര്‍, ഞങ്ങള്‍ക്ക് അവരുടെ മാംസം മരത്തിന്റെ മുകളില്‍ നിന്ന് എടുക്കേണ്ടിവന്നു. അതായിരുന്നു അവസ്ഥ,'- ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News