കർഷകരെ ബുധനാഴ്ച വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

29ന് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

Update: 2020-12-28 14:01 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഡിസംബര്‍ 30 ബുധനാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുക. 40 സംഘടനകളെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നുള്ള ആറാംവട്ട ചര്‍ച്ചയാണ് ബുധനാഴ്ച നടക്കുക. 29ന് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കര്‍ഷക യൂനിയനുകള്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തുറന്ന മനസ്സോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു.

കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 33-ാം ദിവസം പിന്നിടുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നാളെയും മറ്റന്നാളും നാല് സംസ്ഥാനങ്ങളില്‍ മെഗാ റാലികള്‍ സംഘടിപ്പിക്കും. മറ്റന്നാള്‍ സിംഘു, തിക്രി അതിര്‍ത്തിയില്‍ നിന്ന് ട്രാക്ടര്‍ റാലികള്‍ നടത്താനും ഹരിയാനയിലേയും പഞ്ചാബിലേയും മുഴുവന്‍ ടോള്‍ പ്ലാസകളും തുറപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.