സാഹിത്യ അക്കാദമിയിൽ ദലിത്, ആദിവാസി എഴുത്തുകാർക്കു മുന്നിൽ വാതിലടച്ച് സർക്കാർ; പ്രതിഷേധവുമായി സിപിഐ സംഘടന

കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 26 പേരില്‍ ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ഇല്ലാത്തത് സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്.

Update: 2022-04-28 12:47 GMT

തൃശൂർ: കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിൽ ദലിത്, ആദിവാസി എഴുത്തുകാരെ തഴഞ്ഞ നടപടി പ്രതിഷേധാര്‍ഹമെന്ന് എഐഡിആര്‍എം. സിപിഐ നേതൃത്വത്തിലുള്ള സംഘടനയാണ് ആൾ ഇന്ത്യ ദലിത് റൈറ്റ്സ് മൂവ്മെന്റ്.

കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 26 പേരില്‍ ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ഇല്ലാത്തത് സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്. പുരോഗമന നിലപാടുകള്‍ എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു സമീപനം ആരും പ്രതീക്ഷിക്കുന്നില്ലെന്ന് സംഘടനാ പത്രക്കുറിപ്പിൽ പറയുന്നു.

ദലിത്, ആദിവാസി ഉള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അവഗണിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ക്ഷേമവും സമഗ്രമായ വികസനവും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികളുമാണ് കേരളത്തില്‍ എല്‍ഡിഎഫിന് വീണ്ടും ഭരണത്തുടര്‍ച്ച നല്‍കിയത് എന്ന കാര്യം ആരും മറന്നുപോകരുത്.

കേരള സാഹിത്യ അക്കാദമിയുടെ കാര്യത്തില്‍ കാണിച്ച വിവേചനം അംഗീകരിക്കാവുന്നതല്ല. സര്‍ക്കാരും സാംസ്‌കാരിക വകുപ്പും അടിയന്തരമായി ഈ തീരുമാനം പിന്‍വലിക്കണമെന്നും ദലിത്, ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അക്കാദമി ജനറല്‍ കൗണ്‍സിലില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും ഓള്‍ ഇന്ത്യ ദലിത് റൈറ്റ്‌സ് മൂവ്‌മെന്റ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.