ഗവര്‍ണര്‍ കേരളത്തോട് നശീകരണ സമീപനം സ്വീകരിക്കുന്നു: തുളസീധരന്‍ പള്ളിക്കല്‍

രാജി ആവശ്യപ്പെട്ട് വിസിമാര്‍ക്ക് കത്തയച്ച നടപടിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ വിമര്‍ശനം ഗവര്‍ണര്‍ക്ക് ഗുണപാഠമാകണം.

Update: 2022-10-25 09:31 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ കേരളത്തോട് നശീകരണ സമീപനം സ്വീകരിക്കു കയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ ഗവര്‍ണര്‍ ആര്‍എസ്എസ് ആസ്ഥാനമാക്കി മാറ്റിയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

ആര്‍എസ്എസ്സിന്റെ ഗൂഢപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുകയെന്ന ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചില ചാനലുകള്‍ക്ക് മാത്രം പ്രവേശനത്തിന് അനുമതി നല്‍കുകയും മറ്റു ചില ചാനലുകളെ വിലക്കുകയും ചെയ്യുന്നത് അപലപനിയമാണ്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ വേഷം മാറിവരുന്ന വ്യാജന്മാര്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല.

രാജി ആവശ്യപ്പെട്ട് വിസിമാര്‍ക്ക് കത്തയച്ച നടപടിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ വിമര്‍ശനം ഗവര്‍ണര്‍ക്ക് ഗുണപാഠമാകണം. ഗവര്‍ണര്‍ എന്നത് സംസ്ഥാനത്തെ മുഴുവന്‍ അടക്കിവാഴുന്നതിനുള്ള രാജാധികാരമാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ധരിച്ചിരിക്കുന്നത്. സര്‍ക്കാരിനെയും സര്‍വസംവിധാനങ്ങളെയും വരുതിയില്‍ നിര്‍ത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സംഘപരിവാരത്തിന്റെ റാന്‍ മൂളിയായി ഗവര്‍ണര്‍ മാറിയിരിക്കുകയാണെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സിയാദ് കണ്ടല , ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ് സംബന്ധിച്ചു.

Similar News