16 ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; ചാന്‍സലര്‍ ബില്ലില്‍ തീരുമാനമെടുത്തില്ല

Update: 2023-01-05 14:01 GMT

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ വഴങ്ങിയതിന് പിന്നാലെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന വാഴ്‌സിറ്റി ബില്ലില്‍ തീരുമാനമെടുത്തില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ മറ്റെല്ലാ ബില്ലുകള്‍ക്കും അംഗീകാരം നല്‍കി. ഗവര്‍ണറുമായി നേരിട്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭയിലെ നയപ്രഖ്യാപനത്തിന് ഗവര്‍ണറെ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്തു.

ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നേരത്തെ നിയമപദേശം തേടിയിരുന്നു. 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം. വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാവില്ല എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാവും തീരുമാനം.

Tags:    

Similar News