ആര്‍ എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം: ബിനോയ് വിശ്വം

Update: 2025-06-06 11:49 GMT
ആര്‍ എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം: ബിനോയ് വിശ്വം

കണ്ണൂര്‍: ആര്‍ എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവര്‍ണറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണ്. അദ്ദേഹം ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെങ്കില്‍ അത് തെറ്റാണ്. ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലാത്ത നിലയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ആ പദവി നാള്‍ക്കു നാള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകമായി അധപതിക്കുകയാണ്.രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി ഗവര്‍ണര്‍ പദവിയായി കാണരുത്. ഭരണഘടനാമൂല്യങ്ങളെ തള്ളിക്കളയുന്ന നിലപാട് സ്വീകരിക്കുന്നതിനോട് ഒരു ഇന്ത്യക്കാരനും യോജിക്കാനാവില്ല-ബിനോയ് വിശ്വം പറഞ്ഞു.


രാജ് ഭവനെ ബിജെപിയുടെ ക്യാംപ്് ഓഫീസാക്കി മാറ്റരുത്. ഭാരതമാതാവ് എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ആവേശം നല്‍കുന്ന പ്രതീകമാണ്. പക്ഷെ ആ ഭാരതാംബയ്ക്ക് ആര്‍ എസ് എസ് കല്‍പ്പിക്കുന്ന മുഖച്ഛായ വേണമെന്നും ആര്‍ എസ് എസ് ശാഖയില്‍ ഉയര്‍ത്തുന്ന കൊടി ഭാരതമാതാവ് പിടിക്കണമെന്നും ആ മാതാവിന്റെ സിംഹാസനം ഒരു സിംഹമാകണമെന്നും ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കറിയാത്ത ഇന്ത്യയുടേതല്ലാത്ത ഭൂപടം വേണമെന്നുമുള്ള പിടിവാശിയൊന്നും രാജ്യം അംഗീകരിക്കില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട് ഇന്ത്യയുടെ ഭൂപടമെന്താണെന്ന്. അതല്ല രാജ്ഭവനില്‍ ഗവര്‍ണര്‍ ചൂണ്ടികാണിച്ച ഭൂപടം. ഇന്ത്യുടെ ദേശീയപതാകയല്ല അവിടെയുണ്ടായിരുന്നത്. അത്തരത്തില്‍ ആര്‍ എസ് എസിന്റെ സങ്കല്പത്തിലുള്ള ഭാരതമാതാവിന്റെ മുന്നില്‍ പൂക്കളര്‍പ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയ സാഹചര്യത്തിലാണ് മന്ത്രി പി പ്രസാദിന് ചടങ്ങ് ബഹിഷ്‌ക്കരിക്കേണ്ടി വന്നത്. ആര്‍ എസ് എസിന് ഇഷ്ടമില്ലാത്തതും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമായ വ്യക്തിത്വമായ ജവഹര്‍ ലാല്‍ നെഹ്‌റു കൃത്യമായി പറയുന്നുണ്ട് ആരാണ് ഭാരതമാതാവെന്ന്. ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോള്‍ ഭാരതത്തിലെ എല്ലാ ചരാചരങ്ങള്‍ക്കുമാണ് ജയ് വിളിക്കുന്നത്. ആ ഉദാത്തഗംഭീരമായ നിര്‍വചനം കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്നും ഓര്‍ക്കുന്നു. ആ നിര്‍വചനം വായിക്കാന്‍ സിപിഐ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.





Similar News