ഒമിക്രോണിന് രോഗതീവ്രത കുറവെന്ന് കേന്ദ്രസർക്കാർ

ഡെൽറ്റ വകഭേദം ഇന്ത്യയിൽ സാരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും അതോടൊപ്പം അതിവേഗത്തിൽ വാക്സിനേഷൻ പൂര്‍ത്തിയാക്കാൻ കഴിയുകയും ചെയ്ത സാഹചര്യത്തിൽ ഒമിക്രോൺ വകഭേദം രാജ്യത്തെ ജനങ്ങളിൽ കൊവിഡിനെതിരേ ഉയര്‍ന്ന ആൻ്റിബോഡി നിരക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Update: 2021-12-04 13:55 GMT

ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി സ്ഥിരീകരിച്ച കൊവിഡ് 19 ഒമിക്രോൺ വകഭേദത്തിന് രോഗതീവ്രത കുറവായിരിക്കുമെന്ന് കേന്ദ്രസർക്കാർ. ഒമിക്രോൺ വകഭേദത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം എന്ന നിലയിലാണ് ഒമിക്രോൺ വകഭേദം രാജ്യത്ത് വലിയ പ്രശ്നമുണ്ടാക്കില്ലെന്ന തരത്തിൽ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം പുറത്തിറക്കിയത്.

ഡെൽറ്റ വകഭേദം ഇന്ത്യയിൽ സാരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും അതോടൊപ്പം അതിവേഗത്തിൽ വാക്സിനേഷൻ പൂര്‍ത്തിയാക്കാൻ കഴിയുകയും ചെയ്ത സാഹചര്യത്തിൽ ഒമിക്രോൺ വകഭേദം രാജ്യത്തെ ജനങ്ങളിൽ കൊവിഡിനെതിരേ ഉയര്‍ന്ന ആൻ്റിബോഡി നിരക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഒമിക്രോൺ വഴിയുള്ള രോഗത്തിന് തീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഉത്തരം. മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ കൊണ്ട് രോഗതീവ്രത കുറവാകാനാണ് സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിനിടെ, സിംബാവേയിൽ നിന്ന് ഗുജറാത്തിൽ വിമാനമാര്‍ഗം എത്തിയ 72കാരന് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ഗുജറാത്തിലെ ജാംനഗരിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച ആര്‍ക്കും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇല്ലെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, ഒമിക്രോണിൻ്റെ രോഗലക്ഷണങ്ങളെക്കുറിച്ചും തീവ്രതകളെക്കുറിച്ചും അന്തിമ നിഗമനത്തിലെത്താനുള്ള തെളിവുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപോര്‍ട്ട്. നിലവിൽ ലോകത്ത് നൂറുകണക്കിനു പേരിൽ മാത്രമാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം ഒരു രാജ്യങ്ങളിലും ഒമിക്രോൺ ബാധിച്ചുള്ള ഗുരുതരരോഗമോ മരണമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ രോഗതീവ്രത സംബന്ധിച്ച് വ്യക്തത വരാൻ കുറച്ച് ആഴ്ചകള്‍ വേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു.

യൂറോപിൽ ഇതുവരെ സ്ഥിരീകരിച്ച 70 ഒമിക്രോൺ കേസുകളിൽ പകുതിയോളം കേസുകളിൽ ഒരു ലക്ഷണവുമില്ലെന്നാണ് യൂറോപ്യൻ സെൻ്റര്‍ ഫോര്‍ ഡിസീസ് പ്രിവൻഷൻ ആൻ്റ് കൺട്രോള്‍ വ്യക്തമാക്കുന്നത്. ഇതുവരെ ആര്‍ക്കും ഗുരുതര രോഗബാധയോ ആശുപത്രിവാസമോ മരണമോ ഉണ്ടായിട്ടില്ല. എന്നാൽ രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യുവാക്കളായതിനാൽ ഇക്കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ഇന്നലെ മാത്രം 8,561 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് വീണ്ടും കൊവിഡ് കുതിച്ചുയരുന്നത് ഒമിക്രോൺ വകഭേദം മൂലമാണെന്നാണ് സംശയിക്കുന്നത്. എന്നാൽ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവ‍ര്‍ക്കും രണ്ടാമത് കൊവിഡ് ബാധിക്കുന്നവ‍ര്‍ക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.