കര്‍ഷക ആത്മഹത്യ വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു: എസ് ഡിപിഐ

കഴിഞ്ഞ 40 ദിവസത്തിനിടെ ഇടുക്കിയില്‍ മാത്രം അഞ്ചു പേരാണ് കടക്കെണി മൂലം ജീവനൊടുക്കിയത്

Update: 2019-02-10 14:53 GMT

കോഴിക്കോട്: പ്രകൃതി ക്ഷോഭങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് സര്‍ക്കാര്‍ ഇടതുഭരണത്തിന്റെ ആയിരം ദിനങ്ങള്‍ ആഘോഷമാക്കുകയാണെന്നു എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കൂമാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകാന്‍ കാരണം. കഴിഞ്ഞ 40 ദിവസത്തിനിടെ ഇടുക്കിയില്‍ മാത്രം അഞ്ചു പേരാണ് കടക്കെണി മൂലം ജീവനൊടുക്കിയത്. പ്രകൃതിക്ഷോഭത്തില്‍ വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കാന്‍ ആറുമാസം പിന്നിട്ടിട്ടും സര്‍ക്കാരിനായിട്ടില്ല. പുനരധിവാസത്തിനു തടസ്സമായി നിന്ന പട്ടയപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും പകരം ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇതിനിടെ കാര്‍ഷിക കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ജപ്തിയുമായി ഇറങ്ങിയതാണ് കര്‍ഷകര്‍ ആത്മഹത്യയിലേയ്ക്ക് നീങ്ങാനുണ്ടായ പ്രധാനകാരണം. കോടികള്‍ ധൂര്‍ത്തടിച്ച് 'ഭരണനേട്ടം' ആഘോഷമാക്കുന്ന ഇടതുസര്‍ക്കാര്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ സ്വന്തം കുടുംബത്തെ പെരുവഴിയിലാക്കി ജീവനൊടുക്കുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം വരും നാളുകളില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും മനോജ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News