മുസ്‌ലിംകള്‍ അനര്‍ഹമായത് നേടുന്നുവെന്ന തെറ്റിദ്ധാരണ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണം: പോപുലര്‍ ഫ്രണ്ട്

ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം കുപ്രചരണങ്ങളില്‍ ഒരു ചോദ്യത്തിന് മറുപടിയെന്ന നിലയിലല്ല മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. സമൂഹത്തോട് പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയാണെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന കുപ്രചാരണങ്ങള്‍ അറിഞ്ഞയുടന്‍തന്നെ പ്രതികരിക്കേണ്ട ബാധ്യതയുണ്ട്.

Update: 2021-06-10 07:39 GMT

കോഴിക്കോട്:സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പില്‍നിന്ന് മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടിയെന്ന വ്യാജപ്രചാരണം വ്യാപകമായി തുടരുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുത വെളിപ്പെടുത്താന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മദ്‌റസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയെന്ന നിലയിലാണ് മുഖ്യമന്ത്രി പ്രതികരണം നടത്തിയത്.

ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം കുപ്രചരണങ്ങളില്‍ ഒരു ചോദ്യത്തിന് മറുപടിയെന്ന നിലയിലല്ല മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. സമൂഹത്തോട് പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയാണെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന കുപ്രചാരണങ്ങള്‍ അറിഞ്ഞയുടന്‍തന്നെ പ്രതികരിക്കേണ്ട ബാധ്യതയുണ്ട്. മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന വിഷയങ്ങളിലെല്ലാം നിര്‍ബന്ധിത മൗനം തുടരുകയും വിമര്‍ശനം ശക്തമാവുമ്പോള്‍ മാത്രം പ്രതികരിക്കുകയും ചെയ്യുന്നത് കാപട്യമാണ്. ഈ വിഷയത്തില്‍ തെറ്റായ പ്രചരണം നടക്കുന്നുവെന്നും നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.

എന്നാല്‍, ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ വസ്തുത പുറത്തുവിടാനോ തയ്യാറാവാത്തത് ഗൗരവതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്‌റസാ അധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളുമെന്ന വിഷയത്തില്‍ മാത്രമല്ല, മറ്റ് നിരവധിയായ ആരോപണങ്ങളില്‍ ഇപ്പോഴും ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. കേരളത്തിലെ മുസ്‌ലിംകള്‍ അനര്‍ഹമായത് നേടുന്നുവെന്ന ക്രൈസ്തവ സമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി അര്‍എസ്എസ്സും ബിജെപിയും വര്‍ഗീയധ്രുവീകരണം നടത്തുകയാണ്.

അനധികൃതമായി നേടിയതെന്ന ആരോപണത്തിലെ വസ്തുത വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. സംഘപരിവാരത്തിന്റെ വ്യാജപ്രചാരണം ഏറ്റുപിടിച്ച് സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ പദ്ധതികള്‍ മുസ്‌ലിം സമുദായത്തിലേക്ക് പോയെന്ന് ഒരുവിഭാഗം ക്രൈസ്തവര്‍ ആരോപണമുന്നയിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന പാലോളി കമ്മിറ്റിയാണ് മുസ്‌ലിംകള്‍ക്ക് സ്‌കോളര്‍ഷിപ്പും പരിശീലന കേന്ദ്രങ്ങളും തുടങ്ങിയത്. ഇതില്‍തന്നെ 20 ശതമാനം ക്രൈസ്തവരിലെ സംവരണ സമുദായങ്ങള്‍ക്ക് നല്‍കി.

മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട നൂറുശതമാനത്തില്‍നിന്നാണ് 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചത്. എന്നിട്ടും കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഈ പദ്ധതിയെ നിശ്ചലമാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ ബോധമുള്ള സര്‍ക്കാരാവട്ടെ ഇതിനെയൊരു സാമൂഹിക പ്രശ്‌നമാക്കി വഴിതിരിച്ചുവിടുകയും ചെയ്തു. ക്രൈസ്തവ സമൂഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ തുടരുന്നത് കുറ്റകരമായ മൗനമാണ്. വര്‍ഗീയധ്രുവീകരണം വര്‍ധിക്കട്ടെയെന്നും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News