മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക: പോപുലര്‍ ഫ്രണ്ട്

Update: 2021-01-16 15:12 GMT

കോഴിക്കോട്: പിഡിപി നേതാവും പണ്ഡിതനുമായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുന്നതിന് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികില്‍സ നല്‍കാന്‍ കേന്ദ്രവും കേരള, കര്‍ണാടക സര്‍ക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണം.

    നീതി നിഷേധത്തിന്റെ ഇരയായി കര്‍ണാടകയില്‍ തടവില്‍ കഴിയുന്ന മഅ്ദനി വിവിധ രോഗങ്ങളാല്‍ ഗുരുതരമായ അവസ്ഥയിലാണ്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടരുന്നതിനാല്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാത്ത പക്ഷം അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹത്തെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികില്‍സ ലഭ്യമാക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. കര്‍ണാടകത്തോടും കേന്ദ്രത്തോടും ഇക്കാര്യം ആവശ്യപ്പെടണം.

    രാജ്യത്ത് തുല്യതയില്ലാത്ത നീതിനിഷേധത്തിന്റെ ഇരയായി അബ്ദുന്നാസിര്‍ മഅ്ദനി മാറിയിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മഅ്ദനിയെ തരാതരം ഉപയോഗിച്ച ഇരുമുന്നണികളും ഇപ്പോള്‍ പുലര്‍ത്തുന്ന മൗനം തികഞ്ഞ വഞ്ചനയാണ്. അദ്ദേഹത്തോട് മനുഷ്യത്വ രഹിതമായ സമീപനം ഭരണകൂടവും കോടതികളും തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സുപ്രിം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് അടിയന്തര ചികില്‍സ ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

Government must take immediate action to save Ma'adani's life: Popular Front

Tags:    

Similar News