ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കി

Update: 2022-08-10 11:17 GMT

തിരുവനന്തപുരം: ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ കഴിഞ്ഞ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങളടക്കം വനമേഖലയ്ക്ക് ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള ഉത്തരവാണ് തിരുത്തിയത്.

ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കി അന്തിമവിജ്ഞാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള വനംവകുപ്പിന്റെ എല്ലാ നടപടികളും അംഗീകരിച്ചാണ് പുതിയ ഉത്തരവ്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടുമുള്ള ജനവാസമേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിന്‍മേലുള്ള ആക്ഷേപങ്ങള്‍ പരിഗണിച്ചശേഷം ജനവാസ കേന്ദ്രങ്ങള്‍ പുര്‍ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കിയാണ് നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് വനംവകുപ്പ് സമര്‍പ്പിച്ചത്.

സുപ്രിംകോടതിയുടെ 2022 ജൂണ്‍ മൂന്നിലെ ഉത്തരവിന്‍മേല്‍ പുനപ്പരിശോധന ഹരജി സമര്‍പ്പിക്കുന്നതിനും വനംവകുപ്പിനെ ചുമലപ്പെടുത്തിയാണ് ഉത്തരവ്. ബഫര്‍ സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രിംകോടതി വിധി ആശങ്ക ഉയര്‍ത്തിയപ്പോഴാണ് 2019ലെ ഉത്തരവ് തിരുത്താന്‍ പ്രതിപക്ഷം അടക്കം ശക്തമായി രംഗത്തുവന്നത്. ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായമുയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.

Tags:    

Similar News