കൊവിഡ് 19: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണം; അല്ലാത്തപക്ഷം ശമ്പളം വെട്ടിക്കുറക്കും

നിര്‍ബന്ധിതമായി ശമ്പളം ഈടാക്കുന്നതിനോട് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ യോജിക്കുന്നില്ല. പ്രളയ സമയത്ത് സര്‍ക്കാര്‍ സാലറി ചലഞ്ച് വെക്കുകയും അതിന് തയ്യാറാകാത്തവരുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവ് വിവാദമാകുകയും ചെയ്തിരുന്നു.

Update: 2020-04-01 12:00 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായത്തിനായി സാലറി ചലഞ്ചിന് അംഗീകാരം നല്‍കി നിയമസഭ. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമായത്. എല്ലാ ജീവനക്കാരുടെയും ശമ്പളം ദുരിതാശ്വാസ നിധിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജീവനക്കാരുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്നാണ് നിലവിലെ തീരുമാനം. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ നിലവില്‍ ഒരു ലക്ഷം രൂപ ദുരതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി ഈ വിഷയം മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. എന്‍ജിഒ അസോസിയേഷന്‍,എന്‍ജിഒ യൂണിയന്‍, എന്‍ജിഒ സംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.രണ്ടായിരം കോടിയാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ നിര്‍ബന്ധിതമായി ശമ്പളം ഈടാക്കുന്നതിനോട് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ യോജിക്കുന്നില്ല. പ്രളയ സമയത്ത് സര്‍ക്കാര്‍ സാലറി ചലഞ്ച് വെക്കുകയും അതിന് തയ്യാറാകാത്തവരുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവ് വിവാദമാകുകയും ചെയ്തിരുന്നു.


Similar News