സ്വര്‍ണ കടത്ത് കേസ്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടങ്ങളില്‍ പ്രതിഷേധം

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന സ്വപ്‌നയുടെ ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം

Update: 2022-06-08 09:25 GMT

കോഴിക്കോട്:സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന സ്വപ്‌നയുടെ ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം.പ്രതിഷേധം ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട്,പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.യൂത്ത് ലീഗ് കണ്ണൂര്‍ കലക്ടറേറ്റിലേക്കും മാര്‍ച്ച് നടത്തി.കോട്ടയം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ പോലിസിന് നേരെ ചീമുട്ടയെറിഞ്ഞു. ബാരിക്കേട് തകര്‍ത്ത് കലക്ടറേറ്റിനുള്ളില്‍ കടന്ന സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലിസ് വാഹനം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞു.

തൊടുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സമരക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബിരിയാണിച്ചെമ്പുമായി നടത്തിയ പ്രതിഷേധ മാര്‍ച്ച് സിവില്‍ സ്‌റ്റേഷന് മുന്നില്‍ പോലിസ് തടഞ്ഞു.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹിളാ മോര്‍ച്ച റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. റോഡ് തടഞ്ഞുള്ള സമരത്തിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

Tags:    

Similar News