പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങള്‍ പുറത്ത് വിട്ട സംഭവം: ഒരു വിദ്യാര്‍ഥിനി അറസ്റ്റില്‍

Update: 2022-09-18 09:29 GMT

ന്യൂഡല്‍ഹി: ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ട സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനി അറസ്റ്റില്‍. ഹോസ്റ്റലില്‍ ഉള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്ന് പോലിസ് പറഞ്ഞു. ഈ പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബിലെ ചണ്ഡീഗഡില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം.

പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. ഹോസ്റ്റലില്‍ ഒപ്പമുള്ളവരുടെ സ്വകാര്യദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഒരു പെണ്‍കുട്ടിയെ തലകറങ്ങിവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതര്‍ പറഞ്ഞു. സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ള സര്‍വ്വകലാശാലയാണ് ഇത്. മരണമോ ആത്മഹത്യാശ്രമമോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും മൊഹാലി പോലിസ് അറിയിച്ചു.

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സും വിദ്യാര്‍ത്ഥികളോട് സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. 'കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. മാധ്യമങ്ങള്‍ ഉള്‍പ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണം'. അദ്ദേഹം ട്വീറ്റ് ചെയ്തു.

'ചണ്ഡീഗഡ് സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കൂടെയുള്ളനിരവദി വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇരകളായവര്‍ സംയമനം പാലിക്കണം, ധൈര്യം കാണിക്കണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണം'. കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News