പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

1250 സര്‍ക്കാര്‍ കോളജുകളിലും സ്വകാര്യ കോളജുകളിലും ബിരുദ, ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ ചേരുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്ന് ജിത്തു പട്വാരി വ്യക്തമാക്കി. അഡ്മിഷന്‍ ഫീസ്, പരീക്ഷാ ഫീസ് തുടങ്ങി എല്ലാം സൗജന്യമായിരിക്കും.

Update: 2019-06-10 06:24 GMT

ബോപ്പാല്‍: വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍കരണത്തിനെതിരേ നടപടി ആരംഭിച്ച മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കാരങ്ങളുമായി ശ്രദ്ധേയമാകുന്നു. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കിയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മാതൃകാപരമായ പരിഷ്‌കാരത്തിന് ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു പെണ്‍കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം. അടുത്ത അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജിത്തു പട്വാരി വ്യക്തമാക്കി.

1250 സര്‍ക്കാര്‍ കോളജുകളിലും സ്വകാര്യ കോളജുകളിലും ബിരുദ, ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ ചേരുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്ന് ജിത്തു പട്വാരി വ്യക്തമാക്കി. അഡ്മിഷന്‍ ഫീസ്, പരീക്ഷാ ഫീസ് തുടങ്ങി എല്ലാം സൗജന്യമായിരിക്കും.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. സംസ്ഥാനത്തിന് പുറത്തുപോയി വിദ്യാഭ്യാസം ചെയ്യുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കും.

ആണ്‍കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഫീസ് 500 മുതല്‍ 50 രൂപവരെയാക്കി കുറച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് 2000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ജനറല്‍, ഒബിസി വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കും. നേരത്തെ പട്ടികജാതിപട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു പുസ്തകം സൗജന്യമായി നല്‍കിയിരുന്നത്.




Tags: