ജിഫ്രി തങ്ങള്‍ താക്കീത് ചെയ്തു; മാപ്പിരന്ന് നാസര്‍ ഫൈസി കൂടത്തായി

കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടല്‍.

Update: 2020-01-06 01:59 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ബിജെപിയുടെ പൗരത്വ ബില്‍ അനുകൂല കാംപയ്‌നില്‍ പങ്കെടുത്ത എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കടുത്ത ഭാഷയില്‍ ശാസിച്ചു. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടല്‍.

സമസ്തയുടെ പൗരത്വ ബില്‍ വിരുദ്ധ തുടര്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി കൂടത്തായിയെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതു സംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും കൂടിയാലോചന നടത്തുമെന്ന് ഇ കെ സുന്നി നേതാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

അതിനിടെ,സംഭവത്തില്‍ ഫേസ് ബുക്കിലൂടെ മാപ്പിരന്ന് കൂടത്തായി രംഗത്തെത്തി.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ജനുവരി 5ന് എന്റെ വീട്ടില്‍ നാട്ടുകാരായ ബിജെപി നേതാക്കളും മറ്റുള്ളവരും പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ വന്നിരുന്നു. ബില്ലുമായി ബന്ധപ്പെട്ട എന്റെ നിലപാട് കൃത്യമായി ഞാന്‍ പറയുകയും വാഗ്വാദം നടക്കുകയും ചെയ്തു. ബില്ലിനോടും എന്‍ആര്‍സിയോടുമുള്ള തന്റെ

പ്രതിഷേധം അറിയിക്കുകയും ചെയ്തു. ശേഷം പോവാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ കൈയില്‍ ഒരു ലഘുലേഖ വെച്ച് നീട്ടി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാനത് നിരസിക്കേണ്ടതായിരുന്നു. എന്നാല്‍, തനിക്കതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തില്‍ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്റെ സംഘടനാ സുഹൃത്തുക്കളോടും പ്രവര്‍ത്തകരോടും ഞാന്‍ നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. ഇത് മൂലം എന്റെ സംഘടനക്കും പ്രസ്ഥാന ബന്ധുക്കള്‍ക്കും വലിയ പ്രയാസമുണ്ടാക്കി എന്ന് ഞാന്‍ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പൗരത്വഭേദഗഗതി നിയമത്തിനെതിരെയുള്ള സമരമടക്കം ഫാഷിസ്റ്റ് ദുഷ്ടശക്തികളെ ആട്ടി അകറ്റാനുള്ള ധര്‍മ്മ പോരാട്ടത്തില്‍ ആയുസ്സ് മുഴുക്കെ എല്ലാ ഇന്ത്യക്കാരോടുമൊപ്പം ഞാനുമുണ്ടാകും തീര്‍ച്ച. എന്നെ ഞാനാക്കിയ പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും മതേതര വിശ്വാസികളോടും മാപ്പ്, ഭൂമിയോളം താഴ്ന്ന് മാപ്പ്..


Tags: