ഗാസിയാബാദ് ആക്രമണ വീഡിയോ കേസ്: ബോംബെ ഹൈക്കോടതി റാണ അയ്യൂബിന് അറസ്റ്റില്‍ നിന്ന് നാലാഴ്ച്ച സംരക്ഷണം നല്‍കി

ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാന്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു അയ്യൂബിന്റെ ഹരജി

Update: 2021-06-21 16:46 GMT

മുംബൈ: ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ ആക്രമിക്കുന്നതിന്റെ വീഡിയോ പങ്കിട്ടതിന് ബോംബെ ഹൈക്കോടതി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന് എതിരേയുള്ള കേസില്‍ നാലാഴ്ച്ചത്തേക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി.

ജൂണ്‍ 15 ന് ഗാസിയാബാദ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാന്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു അയ്യൂബിന്റെ ഹരജി. ജസ്റ്റിസ് പ്രകാശ് ഡി നായിക് അധ്യക്ഷനായ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് വാദം കേട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 153, 153 എ, 295 എ, 505, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റാണാ അയ്യൂബിനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിക്കാതെ അവര്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചുവെന്നാണ് പോലിസ് ആരോപണം.