സവര്‍ക്കറെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗവും ലേഖനങ്ങളും; പ്രത്യേക പതിപ്പുമായി ഗാന്ധി മ്യൂസിയം മാസിക

Update: 2022-07-17 03:46 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറെ പ്രശംസിക്കുന്ന മുഖപ്രസംഗവും ലേഖനങ്ങളുമായി ദേശീയ സ്മാരകവും മ്യൂസിയവുമായ ഗാന്ധി സ്മൃതി- ദര്‍ശന്‍ സമിതിയുടെ മാസിക. വി ഡി സവര്‍ക്കറുടെ കവര്‍ ചിത്രവുമായി ജൂണ്‍ ലക്കം പുറത്തിറങ്ങിയ അന്തിം ജന്‍ എന്ന ഹിന്ദി മാസികയുടെ പ്രത്യേക പതിപ്പിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമിതി പ്രസിദ്ധീകരിക്കുന്ന മാസികയിലാണ് സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്ന മുഖപ്രസംഗവും ലേഖനങ്ങളും കടന്നുകൂടിയത്.

സവര്‍ക്കറുടെ ജന്‍മവാര്‍ഷികമായ മെയ് 28ന് അദ്ദേഹത്തോടുള്ള 'ആദരസൂചക'മായാണ് പ്രത്യേക പതിപ്പിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയുടെ മാസികയില്‍ ദേശസ്‌നേഹി സവര്‍ക്കര്‍, ഗാന്ധിയും സവര്‍ക്കറും, ഗാന്ധിജിയുടെ ദേഷ്യം തുടങ്ങിയ ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കര്‍ എഴുതിയ 'ഹിന്ദുത്വ' എന്ന പുസ്തകത്തിലെ ലേഖനം അതേ തലക്കെട്ടില്‍ മാസിക പുനപ്രസിദ്ധീകരിച്ചു. എ ബി വാജ്‌പേയ് സവര്‍ക്കറെക്കുറിച്ച് എഴുതിയ ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സവര്‍ക്കര്‍ പതിപ്പിനെതിരേ പ്രതിപക്ഷവും ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയും രംഗത്തെത്തി.

ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളില്‍ വെള്ളംചേര്‍ത്ത ഭരണകൂടം ഇഷ്ടമുള്ളപോലെ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ഗാന്ധിയെയും സവര്‍ക്കറെയും തുല്യരാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി ഇത്തരമൊരു പതിപ്പ് പുറത്തിറക്കിയതിന് പിന്നില്‍ സവര്‍ക്കറെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമമാണെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ധീരേന്ദ്ര ഝാ പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങളെ ഭയപ്പെടുന്നവര്‍ ചരിത്രം തിരുത്തിയെഴുതാന്‍ നടത്തുന്ന ശ്രമങ്ങളാണിത്.

കേവല സംശയത്തിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് സവര്‍ക്കര്‍ ശിക്ഷിക്കപ്പെടാതെ പോയത്. വിട്ടയച്ചു എന്നതിന് പൂര്‍ണമായും കുറ്റവിമുക്തനാക്കി എന്നര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിവധ ഗൂഢാലോചനയെക്കുറിച്ച് ഗവേഷണം നടത്തി ധീരേന്ദ്ര ഝാ രചിച്ച പുസ്തകം ഈ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്. ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി നിലപാടിനെതിരേ സിപിഎം രാജ്യസഭാ കക്ഷി നേതാവായ എളമരം കരിം എംപിയും രംഗത്തെത്തി.

ഗാന്ധിസ്മൃത- ദര്‍ശന്‍ സമിതി നടപടി അപലപനീയവും ഗാന്ധിനിന്ദയുമാണെന്ന് എളമരം കരിം കുറ്റപ്പെടുത്തി. ഗാന്ധിജിയെ കൊലപ്പെടുത്താന്‍ സവര്‍ക്കറും കൂട്ടാളികളും പദ്ധതിയിട്ടെന്ന് 1966ല്‍ ഗാന്ധി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ കണ്ടെത്തി. ഇരയ്ക്ക് പകരം വേട്ടക്കാരനെ മഹത്വവല്‍ക്കരിക്കുകയാണ് മാസികയെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഉള്ളടക്കത്തെ ന്യായീകരിക്കുകയാണ് പ്രസാധകര്‍ വിജയ് ഗോയല്‍ ചെയ്തത്.

സവര്‍ക്കറുടെ ജന്‍മവാര്‍ഷികം മെയ് 28ന് ആയതിനാലാണ് ജൂണ്‍ മാസം പുറത്തിറങ്ങിയ മാസികയുടെ പതിപ്പ് അദ്ദേഹത്തിനായി മാറ്റി വച്ചതെന്നാണ് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി വൈസ് ചെയര്‍പേഴ്‌സന്‍ കൂടിയായ വിജയ് ഗോയലിന്റെ വിശദീകരണം. സവര്‍ക്കര്‍ ഗാന്ധിയെപ്പോലെ മഹാനാണെന്ന വിചിത്രവാദവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രപിതാവിന്റെ ജീവിതവും ആശയവും പ്രചരിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 1984 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വയംഭരണ സംവിധാനമാണ് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി.

Tags:    

Similar News