ബിജെപി റാലിയില്‍ തോക്കുമായെത്തിയ സിഖുകാരനെ പോലിസ് ആക്രമിച്ചെന്ന്; വിവാദം

Update: 2020-10-10 01:33 GMT

കൊല്‍ക്കത്ത: ഹൗറയില്‍ നടന്ന ബിജെപി പ്രതിഷേധ മാര്‍ച്ചിനിടെ സിഖുകാരനെ പോലിസ് ആക്രമിച്ചെന്ന സംഭവം വിവാദത്തില്‍. ഭട്ടിന്ദ നിവാസിയായ 43 കാരന്‍ ബല്‍വീന്ദര്‍ സിങിനു നേരെയാണ് പോലിസ് അതിക്രമമുണ്ടായത്. ഇദ്ദേഹത്തെ പോലിസ് ആക്രമിക്കുന്നതിന്റെയും പിടിവലിക്കിടെ ബല്‍വീന്ദര്‍ സിങിന്റെ തലപ്പാവ് അഴിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപി നേതാക്കളും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെ നിരവധി പേര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍, ഇദ്ദേഹത്തിന്റെ കൈവശമുള്ള തോക്ക് പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്നും ലൈസന്‍സുള്ള 9 എംഎം പിസ്റ്റള്‍ പിടിച്ചെടുത്തതായും ആരുടെയും സാമുദായിക വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി.

    

    സംഭവം നടന്ന് 24 മണിക്കൂറിനുശേഷം വെള്ളിയാഴ്ചയാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബല്‍വിന്ദര്‍ സിങിനെ ആക്രമിച്ചതിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ മമതാ ബാനര്‍ജി നടപടിയെടുക്കണമെന്ന് ശിരോമണി അകാലിദളും ആവശ്യപ്പെട്ടു. ബല്‍വിന്ദര്‍ സിങിനെ തിങ്കളാഴ്ച വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലെ രജൗരിയില്‍ രാഷ്ട്രീയ റൈഫിള്‍സിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ സൈനികനാണ് ബല്‍വീന്ദര്‍ സിങെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, സിങ് ഒരു ബിജെപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ പ്രതികരണം.


തോക്ക് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ യാദൃശ്ചികമായി ടര്‍ബന്‍(തലപ്പാവ്) അഴിഞ്ഞതാണെന്നു പശ്ചിമ ബംഗാള്‍ പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു.

    രാഷ്ട്രീയ റാലികളില്‍ ബോംബുകളും തോക്കുകളും ഉപയോഗിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ലെന്നും റാലിയില്‍ പിസ്റ്റള്‍ കൊണ്ടുവന്നാല്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും പോലിസ് അവരുടെ ജോലി ചെയ്യേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. ബംഗാള്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്കുള്ള റാലിക്കിലെ ബിജെപി പ്രവര്‍ത്തകര്‍ പോലിസുമായി ഏറ്റുമുട്ടി. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും ഉപയോഗിച്ചതായും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. ചിതറിക്കാന്‍ ശ്രമിക്കുന്നതായി സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്മേളനങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് ബിജെപി 'നബന്ന ചലോ' എന്ന പേരില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ പുതിയ ദേശീയാധ്യക്ഷന്‍ തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവര്‍ റാലിക്കെത്തി.

    നാല് മാര്‍ച്ചുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സമാപിക്കുന്ന വിധത്തിലാണ് റാലി നടത്തിയിരുന്നത്. വഴിമധ്യേ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയും പോലിസിനു നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

Furore After Sikh Man With Gun Shoved, Turban Pulled At BJP Bengal March




Tags: