ട്രഷറിയിലെ തിരിമറി: കലക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ല

-സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായി കണ്ടെത്തല്‍. -ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

Update: 2020-08-01 17:52 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറിയിലെ ജീവനക്കാരന്‍ പണം തിരിമറി നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടര്‍ അറിയിച്ചതായി കലക്ടര്‍ നവ്‌ജ്യോത് ഘോസ. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കലക്ടറുടെ അക്കൗണ്ടില്‍നിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരന്‍ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കലക്ടര്‍ ട്രഷറി ഡയറക്ടറില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അക്കൗണ്ടിലെ പണം തിരിമറികള്‍ക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടര്‍ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി.

ട്രഷറിയിലൂടെ ഉദ്യോഗസ്ഥര്‍ക്കു തിരിമറി നടത്തുന്നതനുള്ള എല്ലാ പഴുതുകളും അടച്ചു സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. 

Tags:    

Similar News