ഐജി മുതൽ സിഐ വരെ, മോൻസണ് ഒത്താശ ചെയ്തവർക്കെതിരേ നടപടിയില്ലാത്ത വിചിത്ര കേരളം
മോൻസണെതിരേ പരാതി നൽകുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോൺ വിളി രേഖകൾ (സിഡിആർ) ശേഖരിച്ച് നൽകിയതും പോലിസുദ്യോഗസ്ഥരാണ്.
കോഴിക്കോട്: കേരളത്തെയാകെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പിന്‍റെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോൻസൻ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
എന്നാൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് ഒത്താശ ചെയ്ത പോലിസുദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുൻ ഡിജിപി ലോക്നാഥ് ബഹ്റ മുതൽ ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, സിഐ ശ്രീകുമാർ, കൊച്ചിയിലെ അസി. കമ്മിഷണർ ലാൽജി, ആലപ്പുഴയിലെ ചില ഡിവൈഎസ്പിമാർ എന്നിങ്ങനെ ഒരു ഡസനോളം പോലിസുദ്യോഗസ്ഥർ മോൻസണുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ കൂടുതൽ ഇടപാടുകൾ കണ്ടെത്താനുള്ള ഇന്റലിജൻസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പോലിസ് ആസ്ഥാനത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തുടരുന്ന ആരോപണവിധേയരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയാണ് സാധാരണ നടപടി.
ഹൈദരാബാദിൽ നിന്ന് കോടിക്കണക്കിന് രൂപ ഡൽഹിയിലെത്തിക്കാനും കേസുകൾ ഒതുക്കാനും ഐജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സഹായം കിട്ടിയെന്നാണ് മോൻസന്റെ അവകാശവാദം. ഇതിന് തെളിവായി വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. മോൻസണെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസന്റെ ഇഷ്ടക്കാരനായ സിഐ ശ്രീകുമാറിന് കൈമാറാൻ ഐജി ലക്ഷ്‌മൺ വഴിവിട്ട് ഇടപെട്ടതിന്റെ രേഖകളും പുറത്തായി.
ട്രാഫിക് ഐജിയായിരിക്കെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തിൽ ഇടപെട്ടതിന് ഗുഗുലോത്ത് ലക്ഷ്‌മണിന് എഡിജിപി മനോജ് എബ്രഹാം മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു. മോൻസന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു ലക്ഷ്മണും ഡിഐജിയായിരുന്ന സുരേന്ദ്രനും. ഇപ്പോഴും പോലിസ് ആസ്ഥാനത്ത് തുടരുകയാണ് ഐജി ലക്ഷ്‌മൺ.
മോൻസണെതിരേ പരാതി നൽകുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോൺ വിളി രേഖകൾ (സിഡിആർ) ശേഖരിച്ച് നൽകിയതും പോലിസുദ്യോഗസ്ഥരാണ്. ഫോൺ രേഖകൾ ദുരുപയോഗം ചെയ്യുന്നത് അഞ്ചു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മോൻസണെതിരേ പരാതി നൽകിയവരെ സിഐ ശ്രീകുമാർ വിരട്ടിയതിന്റെയും പരാതികൾ ഒതുക്കിയതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്.
മോൻസണെതിരേ പക്ഷപാത രഹിതമായ അന്വേഷണമല്ല നടന്നിരുന്നതെന്ന് ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി ആലപ്പുഴ മുൻ എസ്പി വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസണെതിരേ ക്രിമിനൽ കേസെടുക്കാനുള്ള പരാതികൾ ചോർത്തിയ പോലിസ് ഇയാൾക്ക് മുൻകൂർ ജാമ്യമെടുക്കാൻ ഒത്താശ ചെയ്തു. ഇത്തരത്തിൽ മൂന്ന് ജാമ്യഹരജികൾ മോൻസൺ ഫയൽ ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് സിവിൽ കേസാക്കി ഒതുക്കാനും പോലിസ് മോൻസണ് ഒത്താശ ചെയ്തു.
ഇത്രയൊക്കെ ഗുരുതര ആരോപണം നേരിടുമ്പോഴും പോലിസുദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ പോലിസ് മേധാവി തയ്യാറാകാത്തതും ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ മൗനവും കൂട്ടിവായിക്കപ്പെടേണ്ടതാണ്. പിണറായി സർക്കാർ ഭരണത്തിലേറിയതു മുതൽ ഇത്തരത്തിലുള്ള തട്ടിപ്പുകാരുടേയും വെട്ടിപ്പുകാരുടേയും വിളനിലമായി കേരളം മാറിയിരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്.

