അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സത്യവാങ്മൂലം കരുതണം

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടത്.

Update: 2020-04-24 14:03 GMT

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരും സഹായികളും അവരുടെ പേരുള്‍പ്പെടുന്ന സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കയ്യില്‍ കരുതാന്‍ വാഹന ഉടമകളോട് നിര്‍ദേശിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് ഈ നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ചരക്ക് വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികളില്‍ പലപ്പോഴും ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടാവുക. ഈ പഴുത് മുതലെടുത്ത് രണ്ടാമത്തെ ഡ്രൈവറും സഹായിയുമെന്ന പേരില്‍ കേരളത്തിലേയ്ക്കും കേരളത്തില്‍ നിന്നും ആള്‍ക്കാരെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലിസ് മേധാവി അയല്‍സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.   

Tags: