കാനഡ-യുഎസ് അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു

Update: 2022-01-21 17:41 GMT

ഒട്ടാവ: യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴ് പേരെ അവശനിലയില്‍ കനേഡിയന്‍ പോലിസ് രക്ഷിച്ചു. ഇവരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 12 മീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.

കാനഡ അതിര്‍ത്തിക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പോലിസ് പറയുന്നു. ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. അടിയന്തിര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേയ്ക്ക് പോകുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ അറിയിച്ചു. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News