കര്‍ണാടക മുന്‍ ഹജ്ജ്-വഖ്ഫ് മന്ത്രിയും ബിജെപി മുന്‍ നേതാവുമായിരുന്ന മുംതാസ് അലി ഖാന്‍ അന്തരിച്ചു

2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് രാജിവച്ച മുംതാസ് അലി ഖാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

Update: 2021-06-07 19:37 GMT

ബെംഗളൂരു: കര്‍ണാടക സംസ്ഥാന മുന്‍ ന്യൂനപക്ഷ ക്ഷേമ ഹജ്ജ്-വഖ്ഫ് മന്ത്രിയും ബിജെപി മുന്‍ നേതാവുമായ പ്രഫ. മുംതാസ് അലി ഖാന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അന്ത്യം. കാര്‍ഷിക സര്‍വകലാശാലയില്‍ സോഷ്യോളജി പ്രഫസറായ മുംതാസ് അലി 2004ല്‍ ബെംഗളൂരുവിലെ ജയമഹല്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അദ്ദേഹത്തെ ന്യൂനപക്ഷകാര്യ മന്ത്രിയാക്കി. ഇടക്കാലത്ത് യെദ്യൂരപ്പ ബിജെപി വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടി (കെജെപി) രൂപീകരിച്ചപ്പോള്‍ ഖാന്‍ പുതിയ മുന്നണിയില്‍ ചേര്‍ന്നു. പിന്നീട് യെദ്യൂരപ്പ ബിജെപിയില്‍ തിരിച്ചെത്തിയപ്പോള്‍ മുംതാസ് അലി ഖാനും തിരിച്ചെത്തി.

    2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് രാജിവച്ച മുംതാസ് അലി ഖാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ആര്‍എസ്എസ് ആരാധകനായിരുന്ന മുംതാസ് ഖാന്‍ എഴുതിയ 'നാ കണ്ട ആര്‍എസ്എസ്'(ഞാന്‍ കണ്ട ആര്‍എസ്എസ്) എന്ന പുസ്തകം രചിച്ചിരുന്നു. ഇതില്‍ ഹിന്ദുത്വ നേതാക്കളെ രാഷ്ട്രനിര്‍മ്മാതാക്കളായി പ്രശംസിക്കുകയും മുസ് ലിംകളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചിരുന്നു. ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന കാലത്ത് യുപിഎസ്‌സി പരീക്ഷ എഴുതുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആരംഭിക്കുകയും വിദേശ സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്തു. അന്തരിച്ച മകന്റെ സ്മരണയ്ക്കായി ഖാനും കുടുംബവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പെന്‍ഷന്‍ പണത്തില്‍ നിന്നും വ്യക്തിഗത സ്രോതസ്സുകളില്‍ നിന്നും ഒരു സൗജന്യ സ്‌കൂള്‍ നടത്തുകയായിരുന്നു. ഭാര്യയും ഒരു മകനും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Former Karnataka Haj & Wakf Minister & Ex-BJP Leader Mumtaz Ali Khan Passes Away

Tags: