ഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്

കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല. തന്റെ സമ്പാദ്യം സമൂഹത്തിന് മുന്നിലുണ്ടെന്നും ഇ-മെയില്‍ വഴി ഇഡിക്ക് നല്‍കിയ മറുപടിയില്‍ തോമസ് ഐസക് പറയുന്നു.

Update: 2022-08-10 16:56 GMT

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല. നാളെ ഹാജരാകാനില്ലെന്ന് കാണിച്ച് രേഖാമൂലം ഇഡിക്ക് തോമസ് ഐസക് മറുപടി നല്‍കി. എന്താണ് താന്‍ ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്ന് തോമസ് ഐസക് മറുപടിയില്‍ ആവശ്യപ്പെട്ടു.

കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല. തന്റെ സമ്പാദ്യം സമൂഹത്തിന് മുന്നിലുണ്ടെന്നും ഇ-മെയില്‍ വഴി ഇഡിക്ക് നല്‍കിയ മറുപടിയില്‍ തോമസ് ഐസക് പറയുന്നു. അതേസമയം ഇഡിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ നിലപാട്. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നുമുള്ള സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

ചോദ്യം ചെയ്യലിനായി ആദ്യം നോട്ടിസ് നല്‍കിയിട്ട് തോമസ് ഐസക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് 11 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചത്. സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകരോട് തോമസ് ഐസക് നിയമോപദേശവും തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിന്റെ തീരുമാനമെന്നാണ് റിപോര്‍ട്ട്.

Similar News