അസം മുന്‍ മുഖ്യമന്ത്രി പ്രഫുല്ല മഹന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2021-01-16 16:31 GMT

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്തയെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റം ആരോപിച്ച് ആറുവര്‍ഷത്തോളം പ്രക്ഷോഭം നടത്തിയ 68 കാരനായ മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ നിന്ന് ഇന്ന് രാവിലെയാണ് കാബിനിലേക്ക് മാറ്റിയത്. രക്തസമ്മര്‍ദ്ദത്തെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബറില്‍ മഹന്തയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    ബഹാരാംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എയായിരുന്നു മഹന്ത. 1985ലും 1996ലും മഹന്തയുടെ നേതൃത്വത്തില്‍ അസം ഗണ പരിഷത്തിനെ(എജിപി) രണ്ടുതവണ അധികാരത്തിലെത്തിച്ചു. അനധികൃത കുടിയേറ്റമെന്നും വിദേശികളെന്നും ആരോപിച്ച് ആറുവര്‍ഷത്തോളം നീണ്ടുനിന്ന അസം പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്റെ (എഎസ് യു) പ്രസിഡന്റായിരുന്നു അദ്ദേഹം. അസം കരാര്‍ ഒപ്പിടാന്‍ കാരണമായതു ഈ പ്രക്ഷോഭമായിരുന്നു. 1985 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ 33കാരനായ മഹന്തയാണ് മുഖ്യമന്ത്രിയായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോഡ് ഇദ്ദേഹത്തിനായിരുന്നു.

Former Assam Chief Minister Prafulla Mahanta Admitted To Hospital

Tags: