ജപ്തി നടപടി: നിരപരാധികള്‍ക്ക് നിയമനടപടി സ്വീകരിക്കാം- റവന്യൂ മന്ത്രി കെ രാജന്‍

Update: 2023-01-28 01:54 GMT

ദമ്മാം: പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന് മുമ്പ് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജപ്തി നടപടികളില്‍ നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നിയമനടപടികളിലൂടെ നിരപരാധിത്വം തെളിയിക്കാമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ . ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമ്മാമിലെത്തിയ അദ്ദേഹം ദമ്മാം മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ ഇക്കാര്യത്തില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.

ജപ്തി നടപടികളില്‍ നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള വസ്തുവകകള്‍ ജപ്തി ചെയ്യുക മാത്രമായിരുന്നു റവന്യൂ വകുപ്പ് ചെയ്തിട്ടുള്ളത്. വസ്തുവകകള്‍ ജപ്തി ചെയ്തു എന്നതിനപ്പുറം അത് വില്‍പ്പന നടത്തുന്ന നടപടികളിലേക്ക് വകുപ്പ് കടന്നിട്ടില്ല. നിരപരാധികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ റവന്യൂ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗപ്പെടുത്തി അവരുടെ നിരപരാധിത്വം ബോധ്യപ്പെടുത്താവുന്നതാണ്.

പ്രയാസങ്ങളും പ്രതിസന്ധികളും മറച്ചുവച്ച് നല്ല വാക്കുകള്‍ കൊണ്ടും നല്ല പ്രവര്‍ത്തികള്‍ കൊണ്ടും ഇടപെടലുകള്‍ നടത്തിയിട്ടുള്ള പ്രവാസികള്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ ജനാധിപത്യ സര്‍ക്കാരുകളെപോലെ പങ്കുവഹിച്ചിട്ടുള്ളവരാണ്. വിവിധ കാരണങ്ങള്‍ കൊണ്ട് വളരെ സങ്കീര്‍ണമായ വകുപ്പാണ് റവന്യൂ വകുപ്പെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്തവിധം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ അതിവേഗത്തിലുള്ള ഒരു സംഘടന സംവിധാനം വകുപ്പിന് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമികള്‍ക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂന്നി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പട്ടയം നല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പട്ടയ മിഷന്‍ രൂപീകരിക്കും. സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് അത് നടപ്പില്‍ വരുത്തും. പാരിസ്ഥിതികാഘാത പഠനത്തിനായുള്ള ഭൂമി കണ്ടെത്തല്‍ നടപടികള്‍ മുന്‍കൂര്‍ ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി ചെയ്തിരുന്നത്. മീഡിയാ ഫോറം പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ ഉദിനൂര്‍, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ വല്ലത്ത് പങ്കെടുത്തു.

Tags:    

Similar News