തുഷാര​ഗിരി: ഭൂമി പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കും; ആക്ഷേപങ്ങൾക്ക് പിന്നാലെ വനംവകുപ്പ്

മുട്ടില്‍ മരംകൊള്ള കേസിന് പിന്നാലെ തുഷാരഗിരി ഭൂമിപ്രശ്നവും തലവേദനയാകും മുമ്പ് നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

Update: 2021-08-16 04:55 GMT

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയിലെ പരിസ്ഥിതിലോല ഭൂമി ഉടമകൾക്ക് വിട്ടുനല്‍കാന്‍ ഇടയാക്കിയത് വനംവകുപ്പ് സുപ്രിംകോടതിയില്‍ ഒത്തുകളിച്ചതിനാലെന്ന് ആക്ഷേപത്തിന് പിന്നാലെ മുഖം രക്ഷിക്കാൻ ധൃതിപിടിച്ച നീക്കവുമായി വനംവകുപ്പ്. കേസില്‍ സുപ്രീംകോടതിയില്‍ വാദം പോലും അവതരിപ്പിക്കാത്ത വനംവകുപ്പ് ഇപ്പോഴും പഞ്ചായത്തിലെ മറ്റ് കർഷകരുടെ ഭൂമി ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുക്കുന്നത് ദുരൂഹമാണെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടവും വനംവകുപ്പ് സ്ഥാപിച്ച ടിക്കറ്റ് കൗണ്ടറും ഉൾപ്പെടുന്ന 24 ഏക്കർ ഭൂമിയാണ് സുപ്രിംകോടതി മൂന്ന് ഉടമകൾക്ക് തിരിച്ചു നല്‍കാനുത്തരവിട്ടത്. ഈരാറ്റുമുക്ക്, മഴവില്‍ വെള്ളച്ചാട്ടങ്ങളോട് ചേർന്ന പരിസ്ഥിതിലോല പ്രദേശമാണിത്. 20 വർഷം മുമ്പുവരെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്ഥലം ഇതിനോടകം നിബിഡ വനമായി മാറിയിട്ടുണ്ട്.

2000 ലാണ് ഇഎഫ്എല്‍ നിയമപ്രകാരം തുഷാരഗിരിയിലെ ഒന്നും രണ്ടും വെള്ളച്ചാട്ടങ്ങളോടുചേർന്ന 540 ഏക്കർ ഭൂമി വനംവകുപ്പ് ഇഎഫ്എല്‍ നിയമപ്രകാരം വനംവകുപ്പ് ഏറ്റെടുക്കുന്നത്. ഇതിനെതിരെ 3 ഭൂഉടമകൾ കോടതിയെ സമീപിച്ചു. ഇരുപത് വ‌ർഷത്തോളം നീണ്ട നിയമപോരാട്ടത്തില്‍ വനം ട്രിബ്യൂണലിലും ഹൈക്കോടതിയിലും വനംവകുപ്പ് കേസ് തോറ്റു. ഭൂമി വിട്ടുനല്‍കാത്തതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ഉടമകളുടെ ഹരജിയില്‍ വനംവകുപ്പ് വാദങ്ങൾ സമർപ്പിച്ചില്ല. തുടർന്ന് കഴിഞ്ഞ സെപ്തംബറില്‍ നാല് മാസത്തിനകം ഇവരുടെ 24 ഏക്കർ ഭൂമി ഉടമകൾക്ക് വിട്ട് നല്‍കണമെന്ന് സുപ്രിംകോടതിയും ഉത്തരവിട്ടു.

സർവേ നടപടികൾ പൂർത്തിയാക്കി ഭൂമി ഉടമകൾക്ക് കൈമാറാനായിരുന്നു വനംവകുപ്പിന്‍റെ നീക്കം. ഇത് ഒത്തുകളിയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് വെളളച്ചാട്ടത്തിന് സമീപമുള്ള ഭൂമി പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കാനുളള പ്രാരംഭ നടപടികൾ തുടങ്ങിയെന്ന വാദവുമായി മന്ത്രി രം​ഗത്തെത്തിയത്. നഷ്ടപരിഹാരം നൽകാൻ കിഫ്ബി ഫണ്ടുൾപ്പെടെ പരിഗണനയിലുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

മുട്ടില്‍ മരംകൊള്ള കേസിന് പിന്നാലെ തുഷാരഗിരി ഭൂമിപ്രശ്നവും തലവേദനയാകും മുമ്പ് നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കിഫ്ബി ഫണ്ടടക്കം ഉപയോഗിച്ച് പണം നല്‍കിയിട്ടാണെങ്കിലും ഭൂമി വാങ്ങി പ്രദേശം വകുപ്പിന് കീഴില്‍തന്നെ നിലനിർത്താനാണ് ശ്രമം. അതേസമയം ഭൂമി മുൻ ഉടമകൾക്ക് വിട്ടുനൽകാനുള്ള സുപ്രിംകോടതി വിധിക്കെതിരേ പരിസ്ഥിതി സംഘടനകൾ പുനപ്പരിശോധനാ ഹരജി സമർപ്പിക്കാനിരിക്കവേയുള്ള സർക്കാരിന്റെ തിരക്കുപിടിച്ചുള്ള നീക്കം സംശയാസ്പദമാണ്.

നിലവിൽ മൂന്ന് ഉടമകളുടെ പേരിലുളള സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. വെളളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ഇവിടം മുഴുവനായും ഏറ്റെടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. വൃഷ്ടിപ്രദേശം മാത്രം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും. എത്രഭൂമി എന്തുതുക നൽകി ഏറ്റെടുക്കണെന്നതുൾപ്പെടെ പഠിച്ച് അടിയന്തിര റിപോർട്ട് സമർപ്പിക്കാൻ വനം-റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.

വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശം പണംനൽകി വനംവകുപ്പ് ഏറ്റെടുക്കുന്ന രീതി സംസ്ഥാനത്ത് ഇതാദ്യമാണ്. ചിലർക്ക് മാത്രം നഷ്ടപരിഹാരം നൽകുമ്പോൾ മറ്റ് ഭൂവുടമകൾ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ഇഎഫ്എൽ നിയമപ്രകാരം 2000ൽ ഏറ്റെടുത്ത 540 ഏക്കറിലെ 24 ഏക്കർ ഭൂമിയാണ് കോടതിയെ സമീപിച്ച 3 ഉടമകൾക്ക് തിരിച്ചുനൽകാൻ സുപ്രിംകോടതി വിധിച്ചത്. വനംവകുപ്പ് കേസ് തോൽക്കാൻ കാരണം ഉദ്യോഗസ്ഥരുടെ പിടിപ്പ്കേടും ഒത്തുകളിയുമാണെന്ന ആക്ഷേപം ശക്തമാണ്.