തുടര്‍ച്ചയായ മൂന്നാമത്തെ വെള്ളിയാഴ്ചയും അല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഫലസ്തീനികളെ തടഞ്ഞ് ഇസ്രായേല്‍

ജറുസലേം ഓള്‍ഡ് സിറ്റിയുടെ പുറം കവാടങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ പോലിസിനെ വിന്യസിച്ചതായും ഫലസ്തീനികള്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

Update: 2020-10-10 14:46 GMT

ജറുസലേം: അല്‍ അഖ്‌സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്നും ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നതില്‍നിന്നും ഫലസ്തീനികളെ തുടര്‍ച്ചയായ മൂന്നാം വെള്ളിയാഴ്ചയും ഇസ്രായേല്‍ അധിനിവേശ പോലിസ് തടഞ്ഞതായി അനദൊളു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജറുസലേം ഓള്‍ഡ് സിറ്റിയുടെ പുറം കവാടങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ പോലിസിനെ വിന്യസിച്ചതായും ഫലസ്തീനികള്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

പഴയ നഗരത്തിലെ ഫലസ്തീനികള്‍ക്ക് മാത്രമേ പള്ളിയില്‍ പ്രവേശിച്ച് ജുമുഅ പ്രാര്‍ഥന നടത്താന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ മൂന്നാഴ്ച മുമ്പ് നടപ്പാക്കിയ ലോക്ക്ഡൗണ്‍ നടപടികളുടെ ഭാഗമായാണ് പള്ളിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളെന്ന് ഇസ്രായേല്‍ പോലിസ് അവകാശപ്പെട്ടു. ഈ മാസം 14 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം പതിനായിരത്തോളം ഫലസ്തീനികള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്താറുണ്ട്. പകര്‍ച്ചവ്യാധിയ്ക്ക് മുമ്പ് കുറഞ്ഞത് 50,000 വിശ്വാസികളെങ്കിലും വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ ഇവിടെ സംബന്ധിക്കാറുണ്ട്. ഇസ്രായേലില്‍ കൊവിഡ് 19 കേസുകളുടെ എണ്ണം ഇപ്പോള്‍ 2,87,858 ആണ്. 1,886 മരണങ്ങളും രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News