രണ്ടാനച്ഛന്‍ മര്‍ദ്ദിച്ച് കൊന്ന അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിനും ഇരയായി; ശരീരത്തില്‍ 60ഓളം മുറിവുകള്‍

കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്.

Update: 2021-04-06 13:34 GMT

പത്തനംതിട്ട: ഇന്നലെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഞെട്ടിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയായെന്നാണ് റിപോര്‍ട്ട്.

കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്.

തമിഴ്‌നാട് രാജപാളയം സ്വദേശിയുടെ മകളാണ് ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായത്.കുഞ്ഞിന്റെ ശരീരത്തില്‍ അറുപതോളം മുറിവുകള്‍ കണ്ടെത്തി. കത്തി സ്പൂണ്‍ എന്നിവ ഉപയോഗിച്ചാണ് മുറിവുകള്‍ ഉണ്ടാക്കിയത്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മദ്യപിച്ചു ലക്കുകെട്ട നിലയില്‍ 23 വയസ്സുള്ള രണ്ടാനച്ഛനെ കുമ്പഴ കളീക്കല്‍പടിക്കു സമീപത്തെ വാടക വീട്ടില്‍ നിന്ന്് പോലിസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് മരിച്ചത്. ഇളയ കുട്ടി തമിഴ്‌നാട്ടിലാണ്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ മൈലപ്രയിലെ ഒരു വീട്ടില്‍ ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കു പോയത്. കാര്യം അന്വേഷിച്ചപ്പോള്‍ രണ്ടാനച്ഛന്‍ കുട്ടിയുടെ അമ്മയെയും മര്‍ദിച്ചു. അമ്മ പെണ്‍കുട്ടിയെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയുടെ മാതാവ് ഇവര്‍ക്കൊപ്പമായിരുന്നു താമസം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോയത്. ഇതേത്തുടര്‍ന്നാണ്, രണ്ടാനച്ഛനൊപ്പം പെണ്‍കുട്ടിയെ തനിച്ചാക്കി അമ്മയ്ക്കു ജോലിക്കു പോകേണ്ടിവന്നത്.

മൃതദേഹം പരിശോധിച്ചപ്പോള്‍ പഴയ മര്‍ദനപ്പാടുകളും കണ്ടെത്തി. പുറത്തും നെഞ്ചത്തുമാണ് പാടുകള്‍. ജോലിക്കു പോകാതെ മദ്യപിച്ചു വീട്ടില്‍ കഴിയുന്നതാണ് പ്രതിയുടെ രീതിയെന്നു പോലിസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തു.

Tags:    

Similar News