മുസ്‌ലിം സ്ത്രീകള്‍ എന്നെ പുകഴ്ത്തുന്നത് പലരേയും അസ്വസ്ഥരാക്കുന്നു: മോദി

സംസ്ഥാനത്തെ മുസ്‌ലിം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുകയാണ്. മുത്തലാഖ് പോലെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം.

Update: 2022-02-10 13:14 GMT

സഹരന്‍പുര്‍: മുസ്‌ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നത് പലരേയും അസ്വസ്ഥരാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിജാബ് നിരോധനത്തിനെതിരേ മുസ്‌ലിം വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലിരിക്കേയാണ് മോദി സ്വയം പരിഹാസ്യനാകുന്ന പ്രസ്താവനയുമായി മോദി രംഗത്തെത്തിയത്. യുപി തിരഞ്ഞെടുപ്പിലെ മുസ് ലിം വോട്ട് ലക്ഷ്യം വച്ചാണ് ഈ പ്രസ്താവനയെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ വിമര്‍ശനവുമായാണ് ഈ പ്രസ്താവന മോദി നടത്തിയത്. സംസ്ഥാനത്തെ മുസ്‌ലിം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുകയാണ്. മുത്തലാഖ് പോലെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മോദിയെ മുസ്‌ലിം വനിതകള്‍ പുകഴ്ത്തുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതയാണെന്നും അദ്ദേഹം പറഞ്ഞു. സഹരന്‍പുറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു ശ്രമവും യുപിയില്‍ വിലപ്പോവില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനും ആരോണോ യോഗ്യര്‍ അവരെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത് എന്ന കാര്യം ജനങ്ങളുടെ മനസ്സിലുണ്ടകും. ഉത്തര്‍പ്രദേശില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ കലാപങ്ങളില്‍ നിന്ന് മുക്തമാക്കി, ക്രിമിനലുകളെ ജയിലില്‍ അടച്ചു, അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യവും ബിജെപി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കുടുംബാധിപത്യ പാര്‍ട്ടകളെ ജനം അംഗീകരിക്കില്ല. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ വില്‍പ്പന തെരുവിലും കരിഞ്ചന്തയിലും പൊടിപൊടിക്കുമായിരുന്നു. കലാപകാരികളേയും മാഫിയകളേയും സഹായിക്കുന്നവരാണ് മുമ്പ്് സംസ്ഥാനം ഭരിച്ചിരുന്നത്. ഇവര്‍ മാനസാന്തരം വന്നിട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് കരുതരുത്. അധികാരത്തില്‍ എത്താനുള്ള അവസരത്തിനായി അവര്‍ കാത്തിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

അഖിലേഷ് യാദവിനേയും സഖ്യകഷിയായ ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയേയും പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. മുമ്പ്് ഭരണത്തിലിരുന്നപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കാന്‍ കുടുംബാധിപത്യം വെച്ച് പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ ചെയ്തത് എന്താണെന്ന് ജനങ്ങള്‍ മറക്കില്ല. അത് നന്നായി അറിയുന്നതുകൊണ്ടാണ് അവര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.