കശ്മീരിലെ കുല്‍ഗാമില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ആക്രമണം നടന്ന പ്രദേശം സൈന്യം വളഞ്ഞതായും തിരച്ചില്‍ ആരംഭിച്ചതായും ജമ്മു കശ്മീര്‍ പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു

Update: 2019-10-29 16:59 GMT

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂനിയനിലെ 23 എംപിമാരുടെ സംഘം ശ്രീനഗര്‍ സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. ഇയു എംപിമാരുടെ സംഘം സന്ദര്‍ശിക്കുന്ന വിവരമറിഞ്ഞ് താഴ്‌വരയിലെ മിക്ക ഭാഗങ്ങളിലും കടകള്‍ അടച്ചിടുകയും ജനങ്ങളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ആക്രമണം നടന്ന പ്രദേശം സൈന്യം വളഞ്ഞതായും തിരച്ചില്‍ ആരംഭിച്ചതായും ജമ്മു കശ്മീര്‍ പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്നാണു നിഗമനം. അനന്ത്‌നാഗിലെ ബിജ്‌ബെഹാരയില്‍ ട്രക്ക് ഡ്രൈവര്‍ നാരായണ്‍ ദത്ത് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. ആഗസ്ത് അഞ്ചിനു ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിനു ശേഷം ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ഡ്രൈവറാണ് നാരായണ്‍ ദത്ത്.




Tags: