തുര്‍ക്കി സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനിടയില്‍ തടവിലുള്ള 5 ഐഎസ് പ്രവർത്തകർ രക്ഷപ്പെട്ടു

Update: 2019-10-12 18:46 GMT

ദമാസ്‌കസ്:വടക്കന്‍ സിറിയയിലെ കുര്‍ദുകളുടെ സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സിനു നേരെ തുര്‍ക്കി സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനിടയില്‍ എസ്ഡിഎഫിൻറെ തടവിലുള്ള 5 ഐഎസ് പ്രവർത്തകർ രക്ഷപ്പെട്ടു. വടക്കന്‍ സിറിയയിലെ നവ്കൂകര്‍ ജയിലില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടിരിക്കുന്നതെന്ന് എസ്ഡിഎഫ് പ്രതിനിധി എഎഫ്പി യോട് പറയുന്നു.

ഇതോടെ അമര്‍ച്ച ചെയ്യപ്പെട്ടു എന്നു പറയുന്ന ഐഎസ് സംഘത്തിൻറെ തിരിച്ചു വരവ് സംഭവിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. വടക്കന്‍ സിറിയയിലെ ഏഴു തടവറകളിലായി സിറിയയിലേയും ഇറാഖിലേയും ഉള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നുള്ള ഐഎസ് പ്രവർത്തകരാണ് തടവറയിലുള്ളത്.

തുര്‍ക്കി ഇവിടേക്ക് ആക്രമണം നടത്തുന്നതോടെ ജയിലുള്ളവരെല്ലാം പുറത്തു കടക്കുമോ എന്ന ആശങ്ക വിവിധ രാജ്യങ്ങൾ പങ്കുവെച്ചിരുന്നു. സിറിയന്‍ കുര്‍ദുകളുടെ എസ്ഡിഎഫിനുള്ള സൈനിക സഖ്യ സഹായം യുഎസ് പിന്‍വലിച്ചതോടെയാണ് തുര്‍ക്കി സിറിയന്‍ മേഖലയില്‍ കുര്‍ദുകള്‍ക്കെതിരേ സൈനികാക്രണം അഴിച്ചുവിട്ടത്.

50 പേരാണ് തുര്‍ക്കി സൈന്യത്തിൻറെ അക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. മേഖലയില്‍ നിന്നും സിറിയന്‍ കുര്‍ദുകളെ തുരത്തി തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ഉർദുഗാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി 60000 ത്തിലധികം കുര്‍ദ് വംശജരാണ് മേഖലയില്‍ നിന്നും പലായനം ചെയ്തത്. 

Tags:    

Similar News