സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്ന്; എട്ട് മന്ത്രിമാരുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി

Update: 2023-05-20 05:21 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയ കര്‍ണാടകയില്‍ സമവായത്തിനൊടുവില്‍ സിദ്ധരാമയ്യ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒരാഴ്ച നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന കര്‍ണാടക സര്‍ക്കാരിലെ എട്ട് കാബിനറ്റ് മന്ത്രിമാരുടെ ആദ്യ പട്ടികയും അംഗീകരിച്ചു.

എല്ലാ സമുദായങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നുമുള്ള പഴയതും പുതിയതുമായ നിയമസഭാ സാമാജികരില്‍ നിന്നുമുള്ള പ്രതിനിധികളെ സന്തുലിതമാക്കുന്ന മന്ത്രിമാരെ തിരഞ്ഞെടുക്കുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ജി പരമേശ്വര (എസ്‌സി), കെ എച്ച് മുനിയപ്പ (എസ്‌സി), കെ ജെ ജോര്‍ജ് (ന്യൂനപക്ഷക്രിസ്ത്യന്‍), എം ബി പാട്ടീല്‍ (ലിംഗായത്ത്), സതീഷ് ജാര്‍ക്കിഹോളി (എസ്ടി വാല്‍മീകി), പ്രിയങ്ക് ഖാര്‍ഗെ (എസ്‌സി, എഐസിസി പ്രസിഡന്റ് എം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍), രാമലിംഗ റെഡ്ഡി (റെഡ്ഡി), ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ (ന്യൂനപക്ഷ മുസ്‌ലിം) ന്നിവരാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. താന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അല്‍പ്പസമയത്തിനകം ബെംഗളൂരുവിലേക്ക് പോകുമെന്നും ഖാര്‍ഗെ പറഞ്ഞു.

    'ഇന്ന് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എട്ട് എംഎല്‍എമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് നടക്കുക. എല്ലാവരും അതില്‍ പങ്കെടുക്കുന്നു. ഞാനും അതിനാണ് പോകുന്നത്. ഇത് ഒരു കാര്യമാണ്. കര്‍ണാടകയില്‍ പുതിയതും ശക്തവുമായ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ സന്തോഷമുണ്ട്. ഇത് കര്‍ണാടകയ്ക്ക് ഗുണം ചെയ്യും, ഇത് രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതായും ഖാര്‍ഗെ പറഞ്ഞു. സിദ്ധരാമയ്യയും ശിവകുമാറും വെള്ളിയാഴ്ച രാത്രി വൈകുവോളം ഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ ചര്‍ച്ച ചെയ്തിരുന്നു. 

    സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാന ചിന്താഗതിക്കാരായ നിരവധി പാര്‍ട്ടികളുടെ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് 12.30ന് ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. 2013ലും ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ സിദ്ധരാമയ്യ ഇവിടെ വച്ച് തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ നേരിടാനുള്ള ഐക്യ ശ്രമങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനമായി ചടങ്ങ് മാറിയേക്കും.

Tags: