അബൂദബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു

ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ച പൂജകള്‍ക്കു ശേഷം 11.45 ഓടെയാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്.

Update: 2019-04-20 09:33 GMT

അബൂദബി: നൂറുകണക്കിന് ഇന്ത്യക്കാരുടെ സാന്നിധ്യത്തില്‍ അബൂദബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ച പൂജകള്‍ക്കു ശേഷം 11.45 ഓടെയാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്.

യുഎഇ വിദേശകാര്യരാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമായി. യുഎഇയിലെ 2500 ഓളം ഇന്ത്യക്കാര്‍ ശിലാസ്ഥാപന ചടങ്ങില്‍ സംബന്ധിച്ചു.

അബു മുറൈഖയിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് രണ്ട് മുതലാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവശനം. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മിക്കുക.

പ്രാര്‍ത്ഥനാകേന്ദ്രമെന്നതിലുപരി പൗരാണിക ഗ്രന്ഥങ്ങളുള്‍പ്പെടെ അപൂര്‍വങ്ങളായ പുസ്തകങ്ങളുടെ ശേഖരമുള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി സമുച്ചയത്തോട് കൂടിയായിരിക്കും നിര്‍മാണം. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്ര നിര്‍മാണത്തിന് 700 കോടിരൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്ഷേത്രം അറബ് മേഖലയിലെ സാംസ്‌കാരിക കേന്ദ്രം കൂടിയായിരിക്കും.

Tags: