ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; ദി വീക്കിനെതിരേ എഫ്‌ഐആര്‍, മാപ്പ് പറഞ്ഞ് മാഗസിന്‍

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ്, കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ ഉപയോഗിച്ച ചിത്രമാണ് വിവാദമാത്. സംഭവം വിവാദമായതിന് പിന്നാലെ മാസികയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ദി വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന് ബിബേക് കത്തയച്ചിട്ടുണ്ട്.

Update: 2022-08-06 11:29 GMT

ലഖ്‌നൗ: ഹൈന്ദവ ദൈവങ്ങളായ ശിവന്റെയും കാളിയുടെയും അധിക്ഷേപകരമായ ചിത്രം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ദി വീക്കിന്റെ എഡിറ്റര്‍ക്കും മാനേജ്‌മെന്റിനുമെതിരേ ഉത്തര്‍പ്രദേശ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മാഗസിന്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ്, കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ ഉപയോഗിച്ച ചിത്രമാണ് വിവാദമാത്. സംഭവം വിവാദമായതിന് പിന്നാലെ മാസികയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ദി വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന് ബിബേക് കത്തയച്ചിട്ടുണ്ട്. ലേഖനത്തിന്റെ ഉള്ളടക്കവും അവര്‍ അതിന് നല്‍കിയ ചിത്രവും തമ്മില്‍ നേരിയ ഒരു ബന്ധം മാത്രമേയുള്ളൂ. ഈ ചിത്രം മനപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ തന്നെ തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരമൊരു അനുചിതമായ ചിത്രം ആ ലേഖനത്തിന് നല്‍കിയതിന് പിന്നില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നെന്നാണ് ഇതിന് മറുപടിയായി ദി വീക്ക് എഡിറ്റര്‍ ഇന്‍ചാര്‍ജ് വിഎസ് ജയചന്ദ്രന്‍ പറഞ്ഞത്.

തങ്ങളുടെ പല വായനക്കാരുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തിയതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം അറിയിച്ചു.

അതേസമയം ദ വീക്ക് ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മയുടെ പരാതിയെ തുടര്‍ന്ന് കാണ്‍പൂരിലെ കോട്വാലി പോലിസ് വ്യാഴാഴ്ച മാഗസിനെതിരെ കേസെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഈസ്റ്റ്) പ്രമോദ് കുമാര്‍ പറഞ്ഞു. കുറ്റങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേഖനത്തില്‍ ഉപയോഗിച്ച ചിത്രം ബാള്‍ട്ടിമോറിലെ വാള്‍ട്ടേഴ്‌സ് ആര്‍ട്ട് മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള കാന്‍ഗ്ര മിനിയേച്ചര്‍ പെയിന്റിംഗാണിതെന്ന് ആര്‍ട്ടിസ്റ്റായ ശുദ്ധബത്ര സെന്‍ഗുപ്ത അഭിപ്രായപ്പെട്ടിട്ടുണ്ട്.

Tags:    

Similar News