ഫാത്തിമാ ലത്തീഫിന്റെ മരണം: മദ്രാസ് ഐഐടി അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയിലെ വള്ളുവര്‍കോട്ടത്ത് നാളെ കോളജ് വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്

Update: 2019-11-19 03:02 GMT
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യംചെയ്യും. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ ഖര, മിലിന്‍ഡ് ബ്രഹ്മി എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇന്നലെ ഐഐടി ഗസ്റ്റ് ഹൗസിലെത്തിയ അന്വേഷണ സംഘം മൂന്ന് അധ്യാപകരെ രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെയും പ്രത്യേകം പ്രത്യേകമായാണ് ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ 30ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തതായാണു സൂചന.

    അതിനിടെ, ഫാത്തിമയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. 'ചിന്താബാര്‍' എന്ന സംഘടനയുടെ ബാനറില്‍ നടത്തുന്ന സമരത്തില്‍ മലയാളി വിദ്യാര്‍ഥികളായ അസര്‍ മൊയ്തീന്‍, ജസ്റ്റിന്‍ തോമസ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയിലെ വള്ളുവര്‍കോട്ടത്ത് നാളെ കോളജ് വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

    അതിനിടെ, ഫാത്തിമാ ലത്തീഫിന്റെ മരണം ലോക്‌സഭയിലും പ്രക്ഷുബ്ധമായതോടെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നല്‍കാനായി മദ്രാസ് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ സുന്ദരമൂര്‍ത്തി ഡല്‍ഹിയിലേക്കു പോയി.




Tags:    

Similar News