സംഘടനാതലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ പാര്‍ലമെന്ററി വ്യാമോഹത്താല്‍ വീണ്ടും മല്‍സരിച്ചു; ലീഗ് നേതൃത്വത്തെ കടന്നാക്രമിച്ച് ഫറൂഖ് കോളജ് എംഎസ്എഫ് കൂട്ടായ്മ

Update: 2021-10-02 09:50 GMT

കോഴിക്കോട്: 'ഹരിത' വിവാദത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പെ മുസ്‌ലിം ലീഗ് നേതൃത്വത്തെ കടന്നാക്രമിച്ച് ഫറൂഖ് കോളജ് എംഎസ്എഫ് കൂട്ടായ്മ 2001- 10 രംഗത്ത്. ലീഗില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ പുറത്തിറക്കിയ 23 പേജുള്ള നിര്‍ദേശങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ അടക്കം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. മല്‍സരരംഗത്തുനിന്ന് മാറിനിന്ന് സംഘടനതലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടവര്‍ പാര്‍ലമെന്ററി വ്യാമോഹത്താല്‍ വീണ്ടും മല്‍സരിച്ചെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.

കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ച് ഡല്‍ഹിയിലേക്ക് പോയതും ടേം പൂര്‍ത്തിയാക്കാതെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതും നേതൃദാരിദ്ര്യമായി പൊതുസമൂഹം വിലയിരുത്തി. ലീഗ് അതിന്റെ അടിസ്ഥാന തത്വങ്ങളെയും ഭരണഘടനയെയും മറന്നുതുടങ്ങിയിരിക്കുന്നു. മുസ്‌ലിം ലീഗ് അതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാഷ്ട്രീയം പറയേണ്ടിടത്ത് ചാരിറ്റി പറഞ്ഞ് മുഖം മറയ്‌ക്കേണ്ട അവസ്ഥയാണ് ലീഗിനുണ്ടായിരിക്കുന്നതെന്നും കൂട്ടായ്മ പറയുന്നു.

മുസ്‌ലിം ലീഗിലെ എല്ലാ യോഗങ്ങളും തീരുമാനങ്ങളും ഉന്നതാധികാര സമിതിയിലേക്ക് ചുരുങ്ങുകയാണ്. മുതിര്‍ന്ന നേതാക്കളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ഉപജാപകസംഘങ്ങള്‍ പാര്‍ട്ടിയുടെ വക്താക്കളാവുന്ന സ്ഥിതിയുണ്ടായി. വനിതാ ലീഗ്, ഹരിത അടക്കമുള്ള പോഷകസംഘടനകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കണം. ഭരണഘടനാവിരുദ്ധമായി ജംബോ കമ്മിറ്റികളുണ്ടാവുന്നത് അവസാനിപ്പിക്കണംമെന്നും എംഎസ്എഫ് കൂട്ടായ്മ ആവശ്യപ്പെടുന്നു.

Tags: