കേന്ദ്ര-കര്‍ഷക സംഘടനകളുമായുള്ള ഒമ്പതാംവട്ട ചര്‍ച്ച ഇന്ന്

Update: 2021-01-15 04:25 GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍ക്കും. കഴിഞ്ഞ എട്ടുതവണ ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല.


അതേസമയം, സുപ്രിംകോടതി രൂപീകരിച്ച സമിതിയുടെ ആദ്യ സിറ്റിംഗ് ഈ മാസം പത്തൊന്‍പതിന് നടക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധവും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. ഈമാസം അവസാനം ഡല്‍ഹിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് കാണിച്ച് ഗാന്ധിയന്‍ അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തില്‍ നിന്ന് പുറപ്പെട്ട അഞ്ഞൂറ് കര്‍ഷകരുടെ ആദ്യസംഘം ഇന്ന് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും.

18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം. ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.