കൊറോണെയെ അല്ല, മൻ കി ബാത്തിനെ പാത്രം കൊട്ടി തോൽപ്പിക്കാനുറച്ച് കർഷക സംഘടനകൾ
നിരാഹാര സമരത്തിന്റെ ഭാഗമായി ബുധനാഴ്ച ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാനും പൊതുജനങ്ങളോട് കർഷകർ അഭ്യര്‍ത്ഥിച്ചു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിനിടെ രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കര്‍ഷക സംഘടനകളുടെ ആഹ്വാനം. കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംയുക്ത സംഘടനയായ കിസാന്‍ മുക്തി മോര്‍ച്ചയുടേതാണ് ആഹ്വാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സത്യാഗ്രഹം നടത്താനുള്ള തീരുമാനത്തിലാണ് കര്‍ഷകർ.
നിരാഹാര സമരത്തിന്റെ ഭാഗമായി ബുധനാഴ്ച ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാനും പൊതുജനങ്ങളോട് കർഷകർ അഭ്യര്‍ത്ഥിച്ചു. ക്രിസ്തുമസ് ദിനത്തില്‍ ഹരിയാനയിലെ മുഴുവന്‍ ടോള്‍ ബൂത്തുകളും പിടിച്ചെടുക്കുമെന്നും കിസാന്‍ മുക്തി മോര്‍ച്ച അറിയിച്ചു. ഓരോ ദിവസം പിന്നിടുമ്പോഴും കർഷക പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതേസമയം, ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിലെ കർഷകരും. നാസിക്കിൽ നിന്നും ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേയ്ക്ക് നടത്തുന്ന വാഹന ജാഥയ്ക്ക് ഇന്ന് തുടക്കമാകും. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും.
മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ള കർഷകർ ജാഥയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. നാസിക്കിൽ നിന്നാരംഭിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, സംസ്ഥാനങ്ങൾ പിന്നിട്ടാകും മാർച്ച് ഡൽഹി അതിർത്തിയിൽ എത്തുക. പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി വൻകിട കുത്തകകളായ റിലയൻസിനേയും അദാനി ഗ്രൂപ്പിനേയും പൂർണമായും ബഹ്ഷ്കരിക്കാൻ രാജ്യത്തെ ജനങ്ങളോട് കർഷകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
